| Wednesday, 10th February 2021, 10:31 pm

യുവാക്കള്‍ സര്‍ക്കാരിനെതിരാകുന്ന സാഹചര്യമുണ്ടാക്കരുത്; ഉദ്യോഗാര്‍ത്ഥികളുടെ നിയമനങ്ങളെ വിമര്‍ശിച്ചത് തെറ്റെന്ന് സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ എടുക്കുന്ന നിലപാടുകളില്‍ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്‍ എന്നിവരടക്കമുള്ളവരുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച് കൊണ്ടാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.

നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരോട് അസഹിഷ്ണുതാ നിലപാട് വേണ്ടെന്നും ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ വിമര്‍ശിച്ച നടപടി തെറ്റായി പോയെന്നുമാണ് സി.പി.ഐ പറഞ്ഞത്. യുവാക്കള്‍ സര്‍ക്കാരിന് എതിരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

ഉദ്യോഗാര്‍ത്ഥികളെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് തലയില്‍ മണ്ണെണ്ണ ഒഴിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.

മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങള്‍ക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് സമരം ചെയ്യുന്നവര്‍ തിരിച്ചറിയണം. അവരുടെ ഉദ്ദേശവും. നിങ്ങളുടെ ജീവന്‍ വെച്ചാണ് അവരുടെ കളി. ഒരു റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ട ആളല്ല ഇന്നലെ മണ്ണെണ്ണയില്‍ കുളിച്ച് അവതരിച്ചത്.

ഒരു തീപ്പൊരിയില്‍ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തുന്നത്. ക്രൂരമായ ഈ രാഷ്ട്രീയക്കളി തിരിച്ചറിയണമെന്ന് സമരരംഗത്തുള്ള ഉദ്യോഗാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു. ഇനി ഈ ദുഷ്ടശക്തികള്‍ സംവരണ സമരത്തിലെന്നപോലെ ഹതഭാഗ്യര്‍ക്ക് തീകൊളുത്താനും മടിക്കില്ലെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.

പത്ത് വര്‍ഷം ജോലി ചെയ്തവരെ പിരിച്ച് വിടാനാവില്ലെന്നും അവരെ സ്ഥിരപ്പെടുത്തുകയുമാണ് ചെയ്തതെന്നുമായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത്.

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPI critisizes ministers on appoint ment controversy and strikes at secretariat

We use cookies to give you the best possible experience. Learn more