| Sunday, 7th March 2021, 8:45 pm

സസ്പെൻസ് തീരുന്നില്ല; ചങ്ങനാശ്ശേരിയും വേണമെന്ന് ജോസ്.കെ മാണി; വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ; വഴിമുട്ടി എൽ.ഡി.എഫ് സീറ്റ് വിഭജനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി സീറ്റിനെചൊല്ലിയുള്ള സി.പി.ഐ- ജോസ് കെ.മാണി തർക്കം തുടർന്നതോടെ ഞായറാഴ്ച നടന്ന ഇടതുമുന്നണി നേതൃയോ​ഗം ധാരണയാകാതെ പിരിഞ്ഞു. നാല് സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ശ്രേയാംസ് കുമാറും യോ​ഗത്തിൽ നിന്ന് വിട്ടു നിന്നു.

ഇപ്പോൾ തന്നെ പതിനൊന്ന് സീറ്റുകൾ ഉറപ്പിച്ച ജോസ്.കെ മാണി ചങ്ങനാശ്ശേരി സീറ്റിന് വേണ്ടിയും കടുംപിടുത്തം തുടരുകയായിരുന്നു. എന്നാൽ ഇതിനോടകം തന്നെ നാലു സീറ്റുകൾ വിട്ടു നൽകിയ സി.പി.ഐ ചങ്ങനാശ്ശേരി സീറ്റ് വിട്ടു നൽകില്ല എന്ന ഉറച്ച നിലപാടിലാണ്.

നാല് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എൽ.ജെ.ഡിയുടെ ശ്രേയാംസ് കുമാറും ഷെയ്ഖ് പി.ഹാരിസും യോ​ഗം ബഹിഷ്കരിക്കുകയായിരുന്നു. പകരം എത്തിയ വർ​ഗീസ് ജോർജ് പാർട്ടിയുടെ പ്രതിഷേധം നേതൃയോ​ഗത്തിൽ ഉന്നയിച്ചു. നാല് സീറ്റ് ജെ.ഡി.എസിന് നൽകിയതിൽ എൽ.ജെ.ഡിക്ക് വിമർശനമുണ്ട്.

മാർച്ച് പത്തിനകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഇടതുപാർട്ടികളുടെ ശ്രമം. എൽ.ഡി.എഫ് പ്രകടനപത്രികയും ഇന്ന് ചേർന്ന യോ​ഗത്തിന്റെ പ്രധാന അജണ്ടയായിരുന്നു. ചേർത്തല,ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനായി സി.പി.ഐ ആലപ്പുഴ നേതൃയോ​ഗങ്ങളും ഇന്ന് ചേർന്നിരുന്നു.
അതിനിടെ പാലക്കാട് ജില്ലാ നേതൃത്വം ഉയർത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിൽ തരൂർ സീറ്റിൽ സ്ഥാനാർത്ഥിയായി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീലയെ പരി​ഗണിക്കേണ്ടെന്നെ് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ഡി.വൈ.എഫ്.ഐ നേതാവ് പി.പി സുമോദിനെ തരൂരിൽ മത്സരിപ്പിക്കണമെന്നാണ് പ്രധാനമായും ഉയർന്ന ആവശ്യം. പ്രാദേശികമായും അണികൾക്കിടയിലും പി.കെ ജമീലയെ മത്സരിപ്പിക്കുന്നതിൽ ശക്തമായ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ അത് മറികടന്ന് ജമീലയെ പരി​ഗണിച്ചാൽ തിരിച്ചടിയാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPI and Jose K Mani in Conflict over Changanassery Seat

We use cookies to give you the best possible experience. Learn more