ആര്‍ജവത്തോടെ തങ്ങളുടെ അഭിപ്രായം പറഞ്ഞിറങ്ങിപ്പോയവര്‍ക്കൊപ്പം; നടിമാര്‍ക്ക് പിന്തുണയുമായി സി.പി.സി
Kerala News
ആര്‍ജവത്തോടെ തങ്ങളുടെ അഭിപ്രായം പറഞ്ഞിറങ്ങിപ്പോയവര്‍ക്കൊപ്പം; നടിമാര്‍ക്ക് പിന്തുണയുമായി സി.പി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th June 2018, 11:45 pm

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ “അമ്മ”യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അംഗത്വം രാജിവെച്ച നടിമാര്‍ക്കും ഡബ്ല്യു.സി.സിക്കും പിന്തുണ പ്രഖ്യാപിച്ച് സിനിമ പാരഡൈസൊ ക്ലബ്ബ്. ചൂഷണവും പാട്രിയാര്‍ക്കിയുമൊക്കെ നിലനില്‍ക്കുന്ന ഒരു മേഖലയില്‍ ആര്‍ജവത്തോടെ തങ്ങളുടെ അഭിപ്രായം പറഞ്ഞിറങ്ങിപ്പോയവര്‍ക്കൊപ്പമാണ് സി.പി.സി നിലകൊള്ളാനുദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് പേജിലിട്ട കുറിപ്പില്‍ പറഞ്ഞു.

“അമ്മ”യുടെ ജനറല്‍ ബോഡി മീറ്റിങ്ങിനു ശേഷം വന്ന ഡബ്ല്യു.സി.സി അംഗങ്ങളുടെ രാജി തീരുമാനവും ഫേസ്ബുക്ക് പോസ്റ്റുകളും അവര്‍ ഉന്നയിക്കുന്ന വിഷയത്തെ കൃത്യമായി അഡ്രസ് ചെയ്യുന്നതും നിലപാടുകളിലെ തീവ്രത വ്യക്തമാക്കുന്നതുമാണെന്നും സി.പി.സി വ്യക്തമാക്കി.


Read Also : “ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല”; “അമ്മ”യില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് രമ്യാ നമ്പീശന്‍


 

“സര്‍വമേഖലകളിലും സ്ത്രീസാന്നിധ്യമുണ്ടായിട്ടുകൂടി പാട്രിയാര്‍ക്കിയല്‍ ചൂഷണം ഒരു സിസ്റ്റം പോലെ മലയാളസിനിമയുടെ ഭാഗമാവുകയും സ്വാഭാവികവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ഒരു സ്ത്രീപക്ഷ പ്രതികരണം വളരെ മുന്‍പുതന്നെ ഉണ്ടാവേണ്ടതായിരുന്നു. പക്ഷെ സംഘടിതമായ ഒരു സ്ത്രീപക്ഷ പ്രതികരണത്തിന് സമീപകാല മലയാളസിനിമയിലെ ഒരു പ്രമുഖ സ്ത്രീ വ്യക്തിത്വം നേരിടേണ്ട വന്ന ദുര്യോഗം തന്നെ കാരണമാവേണ്ടിവന്നു”. സി.പി.സി പറയുന്നു.


Read Also : “അമ്മ”യില്‍ നിന്ന് രാജിവെച്ച നടിമാരുടേത് ധീരമായ നടപടി; നടിമാര്‍ക്ക് പിന്തുണയുമായി വി.എസ്


 

(ചെറുതെങ്കിലും )പ്രതീക്ഷ നല്‍കുന്ന വസ്തുതയെന്തെന്നാല്‍ മേല്‍പ്പറഞ്ഞ വിഷയത്തിലൂന്നി തൊഴില്‍ സ്ഥലത്തെ സ്ത്രീസുരക്ഷയോടൊപ്പം സിനിമയിലൂടെ ആഘോഷിക്കപ്പെടുന്ന സ്ത്രീവിരുദ്ധതയും അതിന്റെ കാരണങ്ങളും ചര്‍ച്ചക്കുവെക്കാന്‍ ഡബ്ല്യു.സി.സിയുടെ വക്താക്കള്‍ക്ക് കഴിഞ്ഞു എന്നതാണ്. അവര്‍ ചൂണ്ടിക്കാണിക്കുന്നു.

“അമ്മ മഴവില്ല് “ഷോയുടെ ഭാഗമായ കോമഡി സ്‌കിറ്റിനെ പരമാര്‍ശിച്ചു റിപ്പോര്‍ട്ടര്‍ ചാനലില്‍ റീമ കല്ലിങ്കല്‍ നടത്തിയ പ്രസ്താവന ഈ വിഷയത്തില്‍ വളരെ പ്രസക്തമാണ് . ഡബ്ല്യു.സി.സി മുന്നോട്ടുവെച്ച നിലപാടുകളെ താറടിക്കാന്‍ ഫാന്‍സ് സമൂഹമുപയോഗിച്ച ചീഞ്ഞ പരിഹാസവും ആണത്തമേല്‍ക്കോയ്മയുടെ ആഘോഷവും തന്നെയാണ് ഈ സ്‌കിറ്റിലും ഉണ്ടായിരുന്നത്” സി.പി.സി പറയുന്നു.