| Thursday, 28th January 2021, 12:27 pm

ഐ.എഫ്.എഫ്.കെ; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം; വിപുലമായ ആഘോഷമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 30 മുതല്‍ ആരംഭിക്കും. ഇത്തവണ വിപുലമായ ആഘോഷമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആകെ എണ്ണായിരം പാസ്സുകളാണ് അനുവദിക്കുക. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക.

കൊവിഡ് വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും ജാഗ്രതയ്ക്ക് അയവുവന്നതാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ശന നടപടികളിലേക്ക് കടക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 10 മുതലാണ് ഐ.എഫ്.എഫ്.കെ നടക്കുക. കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് നാല് സ്ഥലങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള. ഓരോ മേഖലയിലെയും അഞ്ച് തിയേറ്ററുകളില്‍ അഞ്ചുദിവസമായാണ് പ്രദര്‍ശനങ്ങളുണ്ടാവുക.

സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ആകെ 200 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമായിരിക്കും മേളയില്‍ പ്രവേശിപ്പിക്കുക. രജിസ്ട്രേഷന് 48 മണിക്കൂറിനിടെ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് അപേക്ഷകര്‍ ഹാജരാക്കേണ്ടത്. അപേക്ഷാ ഫീസ് 750 രൂപയായി കുറച്ചിട്ടുണ്ട്.

കേരളത്തിന് ആഗോളശ്രദ്ധ നേടിത്തന്ന ചലചിത്രമേള പോലുള്ള പരിപാടികള്‍ റദ്ദാക്കുന്നത് ഉചിതമല്ലെന്ന് കരുതിയാണ് ഐ.എഫ്.എഫ്.കെ നടത്താന്‍ തീരുമാനമെടുത്തതെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മേളയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlight: covid negative certificate mandatory for iffk

We use cookies to give you the best possible experience. Learn more