| Thursday, 10th September 2020, 1:42 pm

വെന്റിലേറ്ററുകള്‍ കിട്ടാനില്ല; നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നതോടെ കൊവിഡ് മരണ നിരക്ക് ഉയരുമെന്ന മുന്നറിയിപ്പുമായി കെ. കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നതോടെ സംസ്ഥാനത്ത് മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സെപ്തംബര്‍ 21ന് അണ്‍ലോക്ക് ഇന്ത്യ അവസാനിക്കുന്നതോടെയാണ് കൊവിഡ് പ്രതിസന്ധി ഗുരുതരമായേക്കാമെന്ന് മന്ത്രി വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും ഇപ്പോള്‍ തന്നെ കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു. ആരും റോഡില്‍ കിടക്കാന്‍ ഇടവരരുതെന്നും എല്ലാവര്‍ക്കും ശ്രദ്ധ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോളനികളിലേക്ക് രോഗം പടരാരിതിരിക്കാന്‍ എം.എല്‍.എമാര്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കടുത്തതാണ്. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളം ഇതുവരെ പൊരുതി നിന്നു. കര്‍ണാകയിലെയും തമിഴ്‌നാട്ടിലെയും പോലെ രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ കേരളത്തില്‍ മരണ സംഖ്യ 1000 കടക്കുമായിരുന്നെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അത് തടയാനായത് കേരളത്തിന്റെ യോജിച്ച പ്രവര്‍ത്തനം കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സെപ്തംബര്‍ 21ന് അണ്‍ലോക്ക് 4.0 നടപ്പാക്കുന്നതോടെ രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയായിട്ടുണ്ട്. താജ്മഹല്‍ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

Content Highlight: K K Shailaja says the situation will become more crucial after September 21;Covid death may increase

We use cookies to give you the best possible experience. Learn more