| Sunday, 22nd November 2020, 11:08 am

വാക്‌സിന്‍ സ്വീകരിച്ച യുവാവിന് ന്യൂമോണിയ; വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ആരോപണം; ഇന്ത്യയുടെ കൊവാക്‌സിന്‍ വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ വിവാദത്തില്‍.

വാക്‌സിന്‍ ട്രയല്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും ട്രയല്‍ നിര്‍ത്തിവെക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.

ആഗസ്തില്‍ നടന്ന ആദ്യ ട്രയലില്‍ വാക്‌സിന്‍ സ്വീകരിച്ച 35 കാരന് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ സ്ഥീരീകരിച്ചിരുന്നു. മുന്‍പ് ഒരു അസുഖവുമില്ലാതിരുന്ന യുവാവിന് വാക്‌സിന്‍ സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ ബാധിച്ചിട്ടും വാക്‌സിന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചില്ല എന്നാണ് ഉയരുന്ന ആരോപണം.

സാധാരണയായി വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പാര്‍ശ്വഫലം കണ്ടെത്തിയാല്‍ ട്രയല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതാണ് നടപടി. പിന്നീട് വിദഗ്ധ പരിശോധനയ്ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ ഗവേഷണം വീണ്ടും തുടരുകയുള്ളൂ.

ഈ നടപടി ക്രമം പാലിച്ചില്ല എന്നും പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചുവെന്നുമാണ് കൊവാക്‌സിനെതിരെ ഉയരുന്ന വിമര്‍ശനം.

ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച ഫലം നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 16ന് കൊവാക്‌സിന്‍ മൂന്നാം ഘട്ട ട്രയല്‍ തുടങ്ങിയിരുന്നു.

എന്നാല്‍ വാക്‌സിന്‍ ട്രയലില്‍ പങ്കെടുത്തയാള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായത് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്സാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ അറിയിച്ചിരുന്നെന്ന് ഭാരത് ബയോടെക് പറഞ്ഞു.

ഇതില്‍ പ്രശ്‌നം വാക്‌സിന്റേതല്ലെന്ന് കണ്ടെത്തിയെന്നും എല്ലാ വാക്‌സിന്‍ ട്രയലിലും ചില പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നും അതു ഗൗരവമാകുമ്പോഴാണ് പ്രശ്‌നമെന്നും ഭാരത് ബയോടെക് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആപ്പ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകവെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covaxine of Bharath Biotec creates controversy

We use cookies to give you the best possible experience. Learn more