| Tuesday, 27th August 2019, 11:23 am

കെവിന്‍ വധക്കേസ്: പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെവിന്‍ വധക്കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പത്ത് പ്രതികള്‍ക്കും 40000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഇതില്‍ നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപ നല്‍കണം. ബാക്കി തുക കെവിന്‍റെ പിതാവിനും കെവിന്‍റെ ഭാര്യ നീനുവിനും തുല്യമായി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിങ്ങനെ ഒന്‍പത് വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.

449ാം വകുപ്പ് അനുസരിച്ച് പ്രതികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. 5000 രൂപ വീതം പിഴയും അടയ്ക്കണം. രണ്ട്, നാല്, ഒമ്പത്, 12 പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്. അതിലും 5000 രൂപ പിഴ അടയ്ക്കണം.

രണ്ട്, നാല്, ആറ്,ഒമ്പത് ,പതിനൊന്ന്,പന്ത്രണ്ട്  പ്രതികള്‍ക്ക് 349ാം വകുപ്പനുസരിച്ച് മൂന്നു വര്‍ഷം കഠിനതടവ് അനുഭവിക്കണം. 5000 രൂപ വീതം പിഴയും ഉണ്ട്. 323ാം വകുപ്പനുസരിച്ച് എട്ട്,ഒമ്പത് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവുണ്ട്. ഏഴാം പ്രതിക്ക്, തെളിവു നശിപ്പിച്ചതിന് ഒരു വര്‍ഷം കഠിനതടവ് വിധിച്ചിട്ടുണ്ട്.

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിരീക്ഷിച്ച കോടതി പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ വിധിക്കാഞ്ഞത്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും കോടതി പരിഗണിച്ചു.

കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാരാണെന്ന് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇക്കഴിഞ്ഞ 22 ാം തിയതി വിധിച്ചിരുന്നു.

സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍,റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്

എന്നാല്‍ നീനുവിന്റെ അച്ഛന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി കണ്ടെത്തിയത്. നീനുവിന്റെ അച്ഛനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി കോടതി ഇത് പരിഗണിച്ചിരിക്കുന്നു. പഴയ കേസുകളിലെ വിധികള്‍ പരിശോധിച്ചാണ് കോടതി ഈ നിഗമനത്തിലെത്തിയത്.

കെവിന്‍ വധം ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അഭിപ്രായം കോടതി കഴിഞ്ഞയാഴ്ച ആരാഞ്ഞിരുന്നു. അതില്‍ ആദ്യം വ്യക്തത വരുത്തണമെന്നായിരുന്നു കോടതി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദുരഭിമാനക്കൊല തന്നെയാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ലിജോയും സാനു ചാക്കോവും നടത്തിയ ഫോണ്‍ സംഭാഷണം ഇതിന് തെളിവാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍മായ കേസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

താഴ്ന്ന ജാതിയില്‍പ്പെട്ട ആളെ വിവാഹം കഴിക്കുന്നത് അപമാനമാണെന്നും കെവിനെ കൊല്ലുമെന്നും സാനു ചാക്കോ പറയുന്നതുമായ ഫോണ്‍ സംഭാഷണമായിരുന്നു പ്രോസിക്യൂഷന്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചത്.

എന്നാല്‍ ദുരഭിമാനക്കൊലയല്ല നടന്നതെന്നും വിവാഹം നടത്താമെന്ന് നീനുവിന്റെ അച്ഛന്‍ പറഞ്ഞിരുന്നെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഒരു മാസത്തിനകം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞത്. എല്ലാവരും ഒരേ മതത്തില്‍പ്പെട്ട ആള്‍ക്കാരാണെന്നും അതുകൊണ്ട് തന്നെ നടന്നത് ദുരഭിമാന കൊലയല്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

ഇതിന് പിന്നാലെ കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. നടന്നത് ദുരഭിമാനക്കൊലയാണോ എന്നതില്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്നും ശിക്ഷാ നടപടികള്‍ തീരുമാനിച്ചുകഴിഞ്ഞെന്നും കോടതി പറഞ്ഞിരുന്നു. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ പെടുത്തിയാണ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയ നട്ടാശേരി സ്വദേശി കെവിന്‍ പി.ജോസഫിനെ തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം.

കേരളത്തിലെ ആദ്യത്തെ ദുരഭിമാനകൊലക്കേസെന്ന നിലയിലാണ് കെവിന്‍വധക്കേസ് പരിഗണിക്കപ്പെടുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയാണ് കേസിലെ ഒന്നാംപ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയും. സാനുവിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 14 പ്രതികളായിരുന്നു വിചാരണ നേരിട്ടത്.

We use cookies to give you the best possible experience. Learn more