| Tuesday, 1st February 2022, 10:22 pm

കേരളാ തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസ് ഇറ്റലി കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2012ല്‍ കേരളാ തീരത്ത് മത്സ്യതൊഴിലാളികളെ രണ്ട് ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുക്കൊന്ന കേസ് ഇറ്റാലിയന്‍ കോടതി തള്ളി. ഏഴ് മാസം മുമ്പ് കേസിന്റെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയന്‍ കോടതിയുടെ ഇടപെടല്‍.

2021 ജൂണില്‍ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദ് ചെയ്ത് രണ്ട് നാവികര്‍ക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

വിചാരണയ്ക്ക് മതിയായ തെളിവുകളില്ലെന്ന് കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് റോം ജഡ്ജി ഇരുവര്‍ക്കുമെതിരെയുള്ള കൊലപാതക അന്വേഷണം തള്ളിക്കളയുകയായിരുന്നു.

1982ലെ യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലോ ഓഫ് ദ സീ പ്രകാരം രൂപീകരിച്ച ആര്‍ബിട്രല്‍ ട്രൈബ്യൂണലിലെ ഒരംഗമാണ് ഇന്ത്യ. 2020 മെയ് 21ന് ഇന്ത്യക്ക് അവാര്‍ഡും ലഭിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ബെഞ്ച് വിധി പ്രസ്താവിച്ചത്.

റിപ്പബ്ലിക് ഓഫ് ഇറ്റലി, ഇതിനകം നല്‍കിയ 2.17 കോടി രൂപ എക്സ് ഗ്രേഷ്യ തുകയ്ക്ക് മുകളില്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്നും സമ്മതിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം പുനരാരംഭിക്കുമെന്ന ഇറ്റലിയുടെ വാദം ട്രൈബ്യൂണല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതനുസരിച്ച് ഇറ്റലി 10 കോടി രൂപ ഇന്ത്യന്‍ യൂണിയനില്‍ നിക്ഷേപിച്ചതായും കേരള സര്‍ക്കാരും മരിച്ച മത്സ്യത്തൊഴിലാളികളുടെ അവകാശികളും ബോട്ട് ഉടമയും അവാര്‍ഡ് സ്വീകരിക്കാന്‍ സമ്മതിച്ചതായും കോടതി ചൂണ്ടിക്കാട്ടി.


Content Highlights: Court in Italy dismisses investigation against marines over murder of Kerala fishermen

We use cookies to give you the best possible experience. Learn more