| Wednesday, 17th July 2019, 10:57 am

കുമാരസ്വാമി സര്‍ക്കാറിന് തിരിച്ചടിയായി സുപ്രീം കോടതി വിധി: വിമത എം.എല്‍.എമാരെ നിര്‍ബന്ധിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയിലെ 15 വിമത എം.എല്‍.എമാരെ നിര്‍ബന്ധിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് സുപ്രീം കോടതി. വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. കോടതിയുടെ ഈ നിര്‍ദേശം കുമാരസ്വാമി സര്‍ക്കാറിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

നാളെയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ ഭാഗമായ ഈ 15 എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെ വീണേക്കും.

അതേസമയം, വിമതരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എം.എല്‍.എമാരുടെ രാജി സ്വീകരിക്കണോ അതോ അയോഗ്യരാക്കണോയെന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാന്‍ കഴിയും. രാജി സ്വീകരിക്കാതെ സ്പീക്കര്‍ അയോഗ്യരാക്കുകയാണെങ്കില്‍ അത് വിമത എം.എല്‍.എമാര്‍ക്ക് തിരിച്ചടിയാണ്.

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കത്തുകളുടെ കാര്യത്തില്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അയോഗ്യര്‍ ആക്കണം എന്ന അപേക്ഷയില്‍ തീരുമാനം ആദ്യ ഉണ്ടാകണമോ എന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് ഭരണഘടനാ പരമായ എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്കു കഴിയുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു.

‘ഞങ്ങള്‍ക്ക് സ്പീക്കറെ തളയ്ക്കാനാവില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ അയോഗ്യത സംബന്ധിച്ച കാര്യം സ്പീക്കറുടെ പരിഗണനയില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു എം.എല്‍.എക്ക് രാജിവയ്ക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് വിമത എം.എല്‍.എമാര്‍ക്കുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു.. പി.സി ജോര്‍ജ് കേസായിരുന്നു റോത്തഗി ചൂണ്ടിക്കാട്ടിയത്.

അയോഗ്യത സംബന്ധിച്ച ആവശ്യം നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ സ്പീക്കര്‍ക്ക് രാജി കത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല എന്ന് പറയാന്‍ കഴിയില്ലയെന്നും റോത്തഗി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more