| Thursday, 29th October 2020, 11:27 am

ഓരോ മൂന്ന് മണിക്കൂറിലും ശിവശങ്കറിന് 1 മണിക്കൂര്‍ വിശ്രമം നല്‍കണം; ചോദ്യം ചെയ്യല്‍ പകല്‍സമയത്ത് മാത്രം; ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എന്‍ഫോഴ്‌മെന്റ് ഡയരക്ട്രേറ്റിന്റെ കസ്റ്റഡിയില്‍ വിട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് കോടതി.

ഓരോ മൂന്ന് മണിക്കൂറിലും ഒരു മണിക്കൂര്‍ വിശ്രമം നല്‍കണമെന്നും ചോദ്യം ചെയ്യല്‍ പകല്‍സമയത്ത് മാത്രമേ നടത്താവൂ എന്നുമാണ് കോടതി പറഞ്ഞത്.

വൈകീട്ട് ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യല്‍ പാടില്ല. ആറ് മണിക്ക് ശേഷം ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാമെന്നും ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

ശിവശങ്കറിന് ബന്ധുക്കളെ കാണാനും കോടതി അനുമതി നല്‍കി. ഭാര്യ, സഹോദരന്‍, അനന്തരവന്‍ എന്നിവരെ കാണാനാണ് അനുമതി. ശിവശങ്കറിന് നല്‍കാവുന്ന പരമാവധി ആനൂകൂല്യം  നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ ഇടപെടല്‍.

തനിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചോദ്യം ചെയ്യലിനായി ദീര്‍ഘനേരം ഇരിക്കാന്‍ കഴിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. ഇത് കൂടി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.

എം. ശിവശങ്കറിനെ ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. 14 ദിവസത്തേക്കായിരുന്നു ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ടത്.

ഇന്ന് രാവിലെയാണ് ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇന്നലെ രാത്രി പത്തു മണിക്ക് ശിവശങ്കറെ ഇ.ഡി അറസ്റ്റു ചെയ്തത്.

ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം. ശിവശങ്കറെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തൊട്ടു പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ശിവശങ്കറെ കസ്റ്റഡിയിലെടുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; Court Direction M Shivashankar Case

We use cookies to give you the best possible experience. Learn more