കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍ (64), മീര (60) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടുജോലിക്കാരി വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
ഇരുവരുടെയും മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൻ്റെ സമീപത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തി എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
രക്തം വാര്‍ത്ത നിലയിൽ രണ്ട് ഇടങ്ങളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.
സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടില്‍ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. വിദേശത്ത് ആയിരുന്ന വിജയകുമാര്‍ വിരമിച്ച ശേഷം നാട്ടില്‍ ഭാര്യക്കൊപ്പം കഴിയുകയായിരുന്നു.
നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകുക. വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് കുരുതുന്നതെന്നും സ്ഥിരീകരിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നും പൊലീസ് പ്രതികരിച്ചു. വീട്ടില്‍ മുന്‍പ് ജോലിക്കുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്.
Content Highlight: Couple found dead inside house in Kottayam; Police suspect murder