| Sunday, 18th October 2020, 11:08 pm

തോറ്റു പോയാല്‍ ഞാന്‍ രാജ്യം വിടുമെന്ന് ട്രംപ്, ഉറപ്പാണോ എന്ന് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിട്ടേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ മകോണില്‍ നടന്ന പ്രചരണ റാലിയിലാണ് ട്രംപിന്റെ പരാമര്‍ശം. ചരിത്രത്തിലെ ഏറ്റവും മോശമായ സ്ഥാനാര്‍ത്ഥിയായ ബൈഡനോട് മത്സരിക്കുന്നത് തനിക്കുമേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് ട്രംപ് പറയുന്നത്.

‘ ഞാന്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവുന്നുണ്ടോ? എനിക്കത് നല്ലതായി തോന്നുന്നില്ല. ചിലപ്പോള്‍ ഞാന്‍ രാജ്യം വിടേണ്ടി വന്നേക്കാം, എനിക്കറിയില്ല,’ ട്രംപ് പറഞ്ഞു.

ഒപ്പം ബൈഡന്‍ അധികാരത്തിലേറിയാല്‍ അമേരിക്കയില്‍ കമ്മ്യൂണിസം വ്യാപിപ്പിക്കുമെന്നും കുടിയേറ്റക്കാരെ രാജ്യത്തേക്ക് ഒഴുക്കി വിടുമെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് ജോ ബൈഡന്‍ രംഗത്തെത്തി. പരാജയപ്പെട്ടാല്‍ രാജ്യം വിട്ടേക്കാമെന്ന് പറയുന്ന വീഡിയോ പങ്കു വെച്ച് കൊണ്ട് ഉറപ്പാണോ എന്നാണ് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ട്രംപ് നടത്തിയ സമാന പ്രസ്താവന വീഡിയോയിലുണ്ട്.

ജോര്‍ജിയയിലും ഫ്‌ളോറിഡയിലും ട്രംപ് വെള്ളിയാഴ്ച പ്രചരണം നടത്തിയിരുന്നു. ഇരു സ്റ്റേറ്റുകളും 2016 ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ ട്രംപിനെയല്ല പിന്തുണയ്ക്കുന്നത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സര്‍വേയില്‍ പറയുന്നത്. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അടുത്തിടെ വന്ന സര്‍വേയിലെല്ലാം ബൈഡനാണ് വിജയ സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ 17 പോയിന്റ് മുന്നിലാണെന്നായിരുന്നു പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Could You Imagine If I Lose? I May Have To Leave The Country”: Trump

We use cookies to give you the best possible experience. Learn more