| Wednesday, 4th March 2020, 7:07 pm

കൊറോണ നഷ്ടം കണക്കുകള്‍ക്കുമപ്പുറം; 25,000 തൊഴിലാളികളെ പിരിച്ചുവിട്ട് ഓയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറോണ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ 5,000 മുതല്‍ 25,000 വരെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ച് ഓയോ ഹോട്ടലുകള്‍. കൊറോണ വൈറസ് വ്യാപനത്തോടെ വ്യാപാരം ഇടിഞ്ഞതിനെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

2020തോടെ കമ്പനിയെ പൂര്‍ണാര്‍ത്ഥത്തില്‍ ലാഭത്തിലാക്കുക എന്നായിരുന്നു കമ്പനിയുടെ പ്രാരംഭ ഘട്ടത്തിലെ ഉദ്ദേശമെന്നും എന്നാല്‍ 2020ന്റെ ആദ്യഘട്ടത്തില്‍തന്നെ നഷ്ടമാണ് നേരിടേണ്ടി വന്നതെന്നും ഓയോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിതേഷ് അഗര്‍വാള്‍ പറഞ്ഞു.

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ ആഗോള മാര്‍ക്കറ്റില്‍ ഓയോയ്ക്ക് വലിയ ഇടിവാണ് ഉണ്ടായത്. ഓയോയ്ക്ക് മാത്രമല്ല മറ്റ് കമ്പനികള്‍ക്കും കൊറോണ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗെറ്റ് എറൗണ്ട്, വാഗ് ലാബ് തുടങ്ങിയ കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ്.

ആഗോള തലത്തില്‍ കൊറോണ വൈറസ് മൂലമുണ്ടാകുന്ന പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക ഇടപാടുകളെയും രൂക്ഷമായി ബാധിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ധനവും സ്വര്‍ണവുമൊഴികെ മിക്കവയും അഞ്ചില്‍ ഒരു ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍നിന്നാണ്. ചൈനയില്‍നിന്നുള്ള ഇറക്കുമതി താല്‍കാലികമായി അവസാനിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ വിപണിയെ വിലക്കയറ്റത്തിലേക്കാണ് നയിക്കുകയെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവെക്കുന്നത്.

We use cookies to give you the best possible experience. Learn more