തൃശൂരില്‍ മുസ്‌ലിം സ്ത്രീയെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ച സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസ് കേസ്
Kerala News
തൃശൂരില്‍ മുസ്‌ലിം സ്ത്രീയെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ച സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസ് കേസ്
അളക എസ്. യമുന
Friday, 31st January 2020, 5:49 pm

തൃശൂര്‍: തൃശൂരില്‍ മുസ്‌ലിം സ്ത്രീയെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ച സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. തൃശൂര്‍ മണ്ണൂത്തി പൊലീസാണ് സജിദ് ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്.

തൃശൂര്‍ ജില്ലയിലെ മുല്ലക്കരയില്‍ രാവിലെ നടക്കാനിറങ്ങിയ 65 വയസ്സുള്ള ജമീല എന്ന സ്ത്രീയെ അവരുടെ അയല്‍വാസിയായ ബാബു എന്ന ആര്‍.എസ്.എസ്‌കാരന്‍ മര്‍ദ്ദിക്കുകയും രാജ്യം വിട്ടുപോകണമെന്ന് ആക്രോശിക്കുകയും ചെയ്തു എന്നാണ് സജിദ് തന്റെ ഫോസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ജമീലയെ രക്ഷപ്പെടുത്തി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെന്നും. പൊലീസ് ബാബുവിനെ അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് മനോരോഗമാണെന്ന് പറഞ്ഞ് ബാബുവിനെ പൊലീസ് വിട്ടയച്ചതായും പോസ്റ്റില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോസ്റ്റിട്ടതിന് പിന്നാലെ സജീദ് ഖാലിനെതിരെ മണ്ണൂത്തി  പൊലീസ് കേസെടുത്തു. പൊലീസിന്റെ നടപടിക്കെതിരെ സാജിദ് രംഗത്തെത്തിയിട്ടുണ്ട്.
പൊലീസ് തനിക്കെതിരെ ചുമത്തിയ എഫ്.ഐ.ആറിന്റെ കോപ്പി സഹിതം സജീദ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.

പോസ്റ്റ് ഇട്ടതിന് പിന്നാലെ പൊലീസ് തനിക്കെതിരെ കേസെടുത്തുവെന്നും എന്നാല്‍ വെള്ളിയാഴ്ച രാവിലെ പത്രത്തില്‍ കണ്ടപ്പോഴാണ് തനിക്കെതിരെ പൊലീസ് കേസെടുത്ത വിവരം അറിയുന്നതെന്നും സജിദ് ഖാലിദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

153 ചുമത്തിയാണ് തൃശൂര്‍ മണ്ണൂത്തി പൊലീസ് തിരുവനന്തപുരത്തുകാരനായ സജിദിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സജിദിനെ ബന്ധപ്പെട്ടിട്ടില്ലാ എന്നാണ് സജിദ് പറയുന്നത്.

” ഇന്നലെ വൈകിട്ടാണ് പൊലീസ് കേസെടുത്തത്. പക്ഷേ ഇന്ന് രാവിലെയാണ് ഞാന്‍ അറിയുന്നത്.സംഭവത്തെക്കുറിച്ച് വന്ന പത്രവാര്‍ത്തയുടെ അവസനഭാഗത്ത് എനിക്കെതിരെ കേസെടുത്തിരിക്കുന്നത് കണ്ടൂ. അങ്ങനെയാണ് ഞാന്‍ അറിയുന്നത്. പൊലീസ് എന്നെ ബന്ധപ്പെട്ടിട്ടില്ല”, സജിദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രതി സ്ഥലത്ത് ക്രമസമാധാനാന്തരീക്ഷം കെടുത്തി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി മണ്ണൂത്തി വൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട തോട്ടപ്പടിയില് വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തരത്തിലുള്ള സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നു എന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ജനുവരി 30നാണ് കേസെടുത്തതായി എഫ്.ഐ.ആറില്‍ പറയുന്നത്.

ബാബുവിനെ സ്റ്റേഷനില്‍ കൊണ്ടുവന്നയുടന്‍ ബാബു ബഹളമുണ്ടാക്കിയെന്നും പൊലീസ് ബന്ധുക്കളെത്തി വിളിച്ചുവരുത്തി അവരുടെ കൂടെ വിടുകയാണ് ചെയ്തതെന്നും സജിദ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഘപരിവാര്‍കാര്‍ ആക്രമിച്ചാല്‍ കേസെടുക്കില്ല അതിനെതിരെ പ്രതികള്‍ക്കെതിരെ കേസെടുക്കുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചു വരുന്നതെന്ന് സജീദ് പറയുന്നു.

താന്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ മാത്രമാണ് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളതെന്നും മറ്റൊരുതരത്തിലും പ്രകോപനമുണ്ടാക്കുന്ന ഒന്നും പോസ്റ്റില്‍ പറഞ്ഞിട്ടില്ലെന്നും സജിദ് പറഞ്ഞു.

” കേരളത്തിലെ പൊലീസില്‍ സംഘപരിവാര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. കേസ് നിയമപരമായി നേരിടാനാണ് തീരുമാനം”, സജീദ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടാണ് ബാബു ആക്രമിച്ചതെന്ന് ജമീല പറഞ്ഞു. നിങ്ങള്‍ ഇവിടം വിട്ട് പോകണമെന്നും നിങ്ങള്‍ക്ക് ഇവിടെ നാടും വീടുമില്ല എന്നും പറഞ്ഞ് ആക്രോശിച്ചായിരുന്നു ആക്രമണം എന്ന് ജമീല പറയുന്നു. മണ്ണുത്തി പൊലീസില്‍ ജമീല പരാതി നല്‍കിയിട്ടുണ്ട്.

തോട്ടപ്പടി കൈരളിനഗര്‍ ഫസ്റ്റ് സ്ട്രീറ്റില്‍ വെച്ചാണ് ജമീലയെ ബാബു ആക്രമിച്ചത്.

മണ്ണുത്തി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെ കസ്റ്റഡിയിലെടത്തു. എന്നാല്‍ ബാബു സ്റ്റേഷന്റെ തറയില്‍ കിടന്ന് ഉരുളുകയും ബഹളം വെക്കുകയും ചെയ്തതായി പോലീസ് പറയുന്നു. തുടര്‍ച്ചയായ മദ്യാപനത്തെ തുടര്‍ന്ന് ഇയാള്‍ ചികിത്സയിലാണെന്നും ,മരുന്നു കഴിക്കുന്നതിനാല്‍ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ബാബുവിന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, സംഭവത്തില്‍ കസ്റ്റഡിയിലായ പ്രതി മുല്ലക്കര സ്വദേശി ബാബുവിനെ മാനസികരോഗിയാക്കി ചിത്രീകരിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ജമീലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. വ്യാഴാഴ്ച രാവിലെ മദ്രസയിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇയാള്‍ വളര്‍ത്തുനായയെ അഴിച്ചുവിട്ടെന്നും ആരോപണമുണ്ട്. ബാബു സജീവ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും നാട്ടുകാര്‍ പറയുന്നു.

സജീദ് ഖാലീദിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തൃശൂർ ജില്ലയിലെ മുല്ലക്കരയിൽ രാവിലെ നടക്കാനിറങ്ങിയ 65 വയസ്സുള്ള ജമീല എന്ന സ്ത്രീയെ അവരുടെ അയൽ വാസിയായ ബാബു എന്ന ആർ.എസ്.എസുകാരൻ മർദ്ദിക്കുകയും ഈ രാജ്യം വിട്ടു പോകണമെന്ന് ആക്രോശിക്കുകയും ചെയ്തു.

ബഹളം കേട്ടെത്തിയ സമീപ വാസികളാണ് അവരെ രക്ഷപ്പെടുത്തിയത്. അവരിപ്പോൾ തൃശൂർ ജില്ലാ ആശുപത്രിയിലാണ്. നാട്ടുകാരെത്തിയതോടെ ബാബു ഓടി വീട്ടിൽ കയറി. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ ഈ ആർ.എസ്.എസുകാരൻ മനോരോഗിയാണെന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്.

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.