ഡോ. ഹുസൈന്‍ മടവൂര്‍ ശ്രീനാരായണ ഗുരു സര്‍വകലാശാലയുടെ അറബി വിഭാഗം തലവനായത് അനധികൃതമായി; വിവാദം
Kerala News
ഡോ. ഹുസൈന്‍ മടവൂര്‍ ശ്രീനാരായണ ഗുരു സര്‍വകലാശാലയുടെ അറബി വിഭാഗം തലവനായത് അനധികൃതമായി; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd January 2021, 6:40 pm

കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ അറബി വിഭാഗം തലവനായി ഡോ. ഹുസൈന്‍ മടവൂരിനെ നിയമിച്ചതില്‍ വിവാദം. ഏഴു വര്‍ഷം മുമ്പ് വിരമിച്ച ഹുസൈന്‍ മടവൂര്‍ അനധികൃതമായാണ് ഓപ്പണ്‍ സര്‍വകലാശാലയിലെ അഫ്‌സത്തുല്‍ ഉലമാ കോഴ്‌സിന്റെ അക്കാദമിക കമ്മറ്റിയിലേക്ക് കയറി കൂടിയതെന്നാണ് ഉയരുന്ന ആരോപണം.

ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക്ക് ഓപ്പണ്‍ കോളേജിന്റെ പേര് ദുരുപയോഗം ചെയ്താണ് സര്‍വകലാശാലയിലെ അറബി ഭാഷാ വിഭാഗം ഡിസിപ്ലിനറി ചെയര്‍മാനായി കയറി കൂടിയതെന്നും തേജസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിച്ചപ്പോള്‍, ഹുസൈന്‍ മടവൂര്‍ റൗസത്തുല്‍ ഉലൂം അറബിക് കോളേജിന്റെ പേരിലാണ് അക്കാദമിക കമ്മിറ്റിയില്‍ വന്നതെന്ന് അറിയാന്‍ കഴിഞ്ഞതായി പ്രിന്‍സിപ്പല്‍ ഡോ. അബ്ദുര്‍റഹിമാന്‍ ചെറുകര പ്രതികരിച്ചു. ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മുബാറക് പാഷ റൗസത്തുല്‍ ഉലൂം അറബിക് കോളേജിനെ തഴഞ്ഞതില്‍ ദുഖമുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ രൂപീകരിച്ച അഫ്‌സലുല്‍ ഉലമ കോഴ്‌സിന്റെ അക്കാദമ കമ്മിറ്റിയിലേക്ക് വിവിധ അറബിക് കോളേജുകളിലെ അധ്യാപകരെ പരിഗണിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ പ്രഥമ ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് ആരെയും ഇതിലേക്ക് പരിഗണിച്ചിരുന്നില്ല.

എന്നാല്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഈ കോളേജിന്റെ പേര് ദുരുപയോഗം ചെയ്ത് അനധികൃതമായി കയറിപ്പറ്റുകയായിരുന്നെന്ന് കണ്ടെത്തിയതായാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ കോളേജിന് ലഭിക്കേണ്ട നാക് അക്രഡിറ്റേഷനും മറ്റും നഷ്ടമാകുമെന്ന് ഭയപ്പെടുന്നതായും കോളേജ് അധികൃതര്‍ അറിയിച്ചു.

കോളേജിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Controversy in Hussain Madavoor becoming the head of Arabic language head in Sreenarayana Guru Open University