| Tuesday, 11th June 2024, 10:09 pm

ആദ്യമായിട്ടല്ലല്ലേ ഇമ്മാതിരി പരിപാടി, വെയിറ്ററെ തല്ലിയതു മുതല്‍ കൊലപാതകം വരെ: വിവാദ നായകന്‍ ഡി ബോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച സംഭവമാണ് സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്റെ അറസ്റ്റ്. സുഹൃത്തായ നടിക്ക് അശ്ലീലസന്ദേശമയച്ച യുവാവിനെ തന്റെ ഫാം ഹൗസിലേക്ക് വിളിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തി കനാലില്‍ തളളിയ കേസിനാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഡി ബോസ് എന്ന് ആരാധകര്‍ വിളിക്കുന്ന ദര്‍ശന്‍ ഇതാദ്യമായല്ല വിവാദങ്ങളില്‍ പെടുന്നത്. 2011 മുതല്‍ ദര്‍ശന്‍ വിവാദങ്ങളുടെ ഉറ്റതോഴനായിരുന്നു.

2011ല്‍ ദര്‍ശന്റെ ഭാര്യ താരത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച കോടതി താരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2016ല്‍ വീണ്ടും തന്നെ അധിക്ഷേപിച്ചെന്ന് താരത്തിന്റെ ഭാര്യ പരാതി നല്കിയിരുന്നു. കുടുംബത്തില്‍ മാത്രമല്ല, പൊതുസമൂഹത്തിലും ദര്‍ശന്റെ പെരുമാറ്റം അതിര് കടക്കുന്നതായിരുന്നു.

2021ല്‍ മൈസൂരുവിലെ ഹോട്ടലില്‍ വെച്ച് വെയിറ്ററെ മര്‍ദിച്ചതിന്റെ പേരില്‍ മറ്റൊരു കേസും താരത്തിന്റെ പേരില്‍ ഉണ്ടായി. 2022ല്‍ നിര്‍മാതാവിനെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു ദര്‍ശനെതിരെ വന്ന അടുത്ത പരാതി. തൊട്ടടുത്ത വര്‍ഷം താരത്തിന്റെ ഫാംഹൗസില്‍ നിന്ന് വംശനാശ ഭീഷണി നേരിടുന്ന പ്രത്യേകതരം താറാവിനെ വനം വകുപ്പ് കണ്ടെടുത്തിരുന്നു. നിയമവിരുദ്ധമായി ഇതിനെ കൈവശം വെച്ചതിന് താരത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഏറ്റവുമൊടുവിലാണ് ദര്‍ശനെതിരെ കൊലപാതകക്കേസ് വരുന്നത്. ഇതിനുമുമ്പ് പല കേസുകളിലും തന്റെ സ്വാധീനവും പണബലവും ഉപയോഗിച്ച് അതില്‍ നിന്നെല്ലാം ഊരിപ്പോകുന്ന ദര്‍ശന്‍ ഇത്തവണ എന്ത് ചെയ്യുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ആരാധകര്‍ വീണ്ടും താരത്തിന് പിന്നാലെ പോകുന്നതും അത്ഭുതമാണ്.

Content Highlight: Controversies faced by Kannada actor Darshan since 2011

We use cookies to give you the best possible experience. Learn more