| Monday, 23rd May 2022, 2:59 pm

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം സംബന്ധിച്ച് പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്.

ഇതിനിടെ പ്രകടനത്തില്‍ കുട്ടി മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

രണ്ട് ദിവസം മുന്‍പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം.

സംഭവത്തിനെതരിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രമുഖരടക്കമുള്ള നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

അന്യമത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Content Highlights: Controversial slogan at Popular Front rally Police have launched an investigation

We use cookies to give you the best possible experience. Learn more