| Friday, 10th May 2024, 6:53 pm

മൊഴികളില്‍ വൈരുദ്ധ്യം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യരാജേന്ദ്രനെ അധിക്ഷേപിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സി.സി.ടി.വി. ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസിലാണ് യദുവിനെ ചോദ്യം ചെയ്യുന്നത്.

ഈ സംഭവത്തില്‍ നേരത്തെ ബസിലെ കണ്ടക്ടര്‍ സുബിനെയും കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്ററെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് യദുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

ആര്യരാജേന്ദ്രനുമായി തര്‍ക്കമുണ്ടായതിന് ശേഷം യദുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നിരുന്നു. ഇതിന് പിന്നാലെ യദു ബസിന് സമീപത്തെത്തിയരുന്നു എന്നും കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ യദുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിച്ചാണ് യദുവിനെ ചോദ്യം ചെയ്യുന്നത്. തമ്പാനൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് ചോദ്യം ചെയ്യലിനായി യദുവിനെ കസ്റ്റഡിയിലെടുത്തത്.

തര്‍ക്കമുണ്ടായതിന് ശേഷം കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് മൊഴിനല്‍കാനായെത്തിയ യദു തര്‍ക്കമുണ്ടായ ബസിന് സമീപത്ത് എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയത്ത് ബസില്‍ കയറി യദു മെമ്മറി കാര്‍ഡ് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. യദുവിന്റെ മൊഴികളിലെ വൈരുദ്ധ്യവും ഇന്നത്തെ ചോദ്യം ചെയ്യലിന് കാരണമാണ്.

content highlights: Contradiction in statements; Yadu is taken into custody and interrogated in the case of missing memory card

We use cookies to give you the best possible experience. Learn more