| Sunday, 25th December 2022, 7:45 pm

ക്ലീറ്റസിന്റെ വേഷം ചെയ്യേണ്ടത് മമ്മൂക്കയായിരുന്നില്ല; വയറൊക്കെ കുറച്ച് മെലിഞ്ഞിട്ടാണ് അദ്ദേഹം വന്നത്.: മാര്‍ത്താണ്ഠന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2013ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ആക്ഷന്‍ കോമഡി ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. ചിത്രത്തില്‍ ക്ലീറ്റസെന്ന വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ബെന്നി. പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ മാര്‍ത്താണ്ഠനാണ് ചിത്രം സംവിധാനം ചെയ്തത്.

അതുവരെ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. മമ്മൂട്ടി ചെയ്യാനിരുന്ന റോള്‍ സിദ്ദിഖായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് പറയുകയാണ് സംവിധായകന്‍.

മമ്മൂട്ടിയാണ് സ്‌ക്രിപ്റ്റ് കേട്ട് ക്ലീറ്റസ് എന്ന കഥാപാത്രം താന്‍ ചെയ്യുമെന്ന് പറഞ്ഞതെന്നും മാര്‍ത്താണ്ഠന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ശരിക്കും മമ്മൂട്ടി സാര്‍ അല്ലായിരുന്നു ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ ക്രൈസ്റ്റായിട്ടുള്ള വേഷം ചെയ്യേണ്ടത്. സിനിമയില്‍ സിദ്ദിഖ് ചെയ്ത വേഷമായിരുന്നു സാര്‍ ചെയ്യേണ്ടത്. അങ്ങനെയാണ് സാറിനോട് ആ സബ്ജക്ട് പറയുന്നതും. പറഞ്ഞപ്പോള്‍ സബ്ജക്ട് സാറിന് ഒരുപാട് ഇഷ്ടമായി.

ഒരു നിമിഷം ആലോചിച്ച ശേഷം കഥാപാത്രങ്ങളെ തിരിച്ചിട്ടാലോയെന്ന് അദ്ദേഹം ചോദിച്ചു. ബെന്നി ചേട്ടനും സാറും ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ മലയാള സിനിമയില്‍ ഉണ്ടാക്കിട്ടുണ്ട്. അതുകൊണ്ട് തന്നെ സാര്‍ സജഷന്‍ പറണമെങ്കില്‍ എന്തെങ്കിലുമുണ്ടാകുമെന്ന് അദ്ദേഹത്തിനറിയാം. അത്തരത്തില്‍ ഒരുപാട് ഹിറ്റ് പടങ്ങളില്‍ സാറിന്റെ സജഷന്‍ ഉണ്ടായിട്ടുണ്ടെന്ന് ബെന്നി ചേട്ടന്‍ പറഞ്ഞു.

സാര്‍ തിരിച്ചിട്ടാലോയെന്ന് പറഞ്ഞപ്പോഴും എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ക്രൈസ്റ്റായിട്ട് സാര്‍ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നതെന്ന് എന്നോട് ബെന്നി ചേട്ടനാണ് പറയുന്നത്. ഒരു നിമിഷം പോലും ആലോചിക്കാതെ ബെന്നി ചേട്ടന്‍ ഓക്കെ പറയുകയായിരുന്നു.

അതിന് ശേഷമാണ് ഞങ്ങള്‍ സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത്. ക്രൈസ്റ്റായിട്ട് ഷൂട്ടിന് വരുന്നതിന് മുമ്പ് തന്നെ ഒരുപാട് ദിവസങ്ങള്‍ ഡയറ്റ് ചെയ്ത് വയറൊക്കെ കുറച്ച് മെലിഞ്ഞിട്ടാണ് സാര്‍ വന്നത്. വന്നപ്പോള്‍ തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് പറഞ്ഞു.

അത്രമാത്രം ഡെഡിക്കേഷന്‍ അദ്ദേഹത്തിനുണ്ട്. അന്ന് സാറിന്റെ മനസില്‍ തോന്നിയ ഒരു എൈഡിയയില്‍ നിന്നാണ് ക്ലീറ്റസിന്റെ വേഷം സാര്‍ ചെയ്യുന്നത്,” മാര്‍ത്താണ്ഠന്‍ പറഞ്ഞു.

content highlight: director marthandan about mammootty

We use cookies to give you the best possible experience. Learn more