പൊലീസ് കോൺസ്റ്റബിളിൽ നിന്ന് ആൾദൈവത്തിലേക്ക്; ആരാണ് ഭോലെ ബാബ?
national news
പൊലീസ് കോൺസ്റ്റബിളിൽ നിന്ന് ആൾദൈവത്തിലേക്ക്; ആരാണ് ഭോലെ ബാബ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 5:48 pm

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ജൂലൈ രണ്ടിനാണ് മതചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 130ാളം പേര്‍ മരിച്ചത്. ഭോലെ ബാബ എന്ന ആള്‍ ദൈവത്തിന്റെ പരിപാടിക്കിടെയാണ് വലിയ അപകടം ഉണ്ടായത്.

130ാളം പേരുടെ മരണത്തില്‍ കലാശിച്ച ഈ മതചടങ്ങ് നടത്തിയ ഭോലെ ബാബ എന്ന ആള്‍ ദൈവം ആരാണ്? സൂരജ് പാല്‍ സിങ് എന്ന പൊലീസ് കോണ്‍സ്റ്റബിളില്‍ നിന്നാണ് ഭോലെ ബാബ എന്ന ആള്‍ദൈവത്തിലേക്കുള്ള ഇയാളുടെ യാത്ര.

ഹത്രാസില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയുള്ള ബഹാദൂര്‍ നഗറിലെ ഒരു ദളിത് കുടുംബത്തിലാണ് സൂരജ് പാല്‍ സിങ്ങിന്റെ ജനനം. ഭോലെ ബാബ എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പ് ഉത്തര്‍ പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിളായിരുന്നു ഈ ആള്‍ ദൈവം.

പത്ത് വര്‍ഷത്തോളം പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ഭോലെ ബാബ തന്റെ ജോലി അവസാനിപ്പിച്ചത്. പൊലീസ് കോണ്‍സ്റ്റബിളായി ആഗ്രയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന പോസ്റ്റിങ്.

1990കളിലാണ് സൂരജ് പാല്‍ സിങ് സേന വിട്ടതെന്ന് അപകടം നടന്നതിന് ശേഷം പൊലീസ് പറഞ്ഞു. പിന്നീട് സൂരജ് പാല്‍ ആത്മീയ പാതയിലേക്ക് കടക്കുകയും ഭോലെ ബാബ എന്ന പേര് സ്വീകരിക്കുകയും ചെയ്‌തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സൂരജ് പാല്‍ സിങ്ങിന്റെ കുടുംബം വളരെ നല്ല നിലയിലായിരുന്നു ജീവിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ ഗ്രാമത്തിലുള്ളവര്‍ പൊലീസിനോട് പറഞ്ഞു. ‌

ഭോലെ ബാബ എന്ന സൂരജ് പാലിന് ഒരു വിവാദ ചരിത്രം കൂടെയുണ്ട്. മുമ്പ് ലൈംഗികാതിക്രമം ഉൾപ്പടെ നിരവധി കേസുകൾ ഉണ്ടായിട്ടും തന്റെ ജനപ്രീതി ഇയാൾ വർധിപ്പിച്ച് കൊണ്ടിരുന്നു.

1997ൽ പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്യവെയാണ് ലൈംഗികാതിക്രമക്കേസിൽ സൂരജ് പാൽ ശിക്ഷിക്കപ്പെട്ടത്. പിന്നീട് ജയിൽ മോചിതനായതിന് ശേഷം ഭോലെ ബാബ എന്ന് സ്വയം നാമകരണം ചെയ്ത് ആൾ ദൈവമായി പ്രഖ്യാപിക്കുകയാിരുന്നു.

പിന്നീട് കാലത്തിനനുസരിച്ച് ഭോലെ ബാബയുടെ ജനപ്രീതി വർധിച്ച് കൊണ്ടിരുന്നു. വെള്ള വസ്ത്രം ധരിച്ച് മാത്രം പുറത്തെത്തുന്ന ബാബ പലപ്പോഴും തന്റെ ഭാര്യക്കൊപ്പമാണ് വേദികളിൽ എത്തിയിരുന്നത്.

താൻ ഒരു ഗുരുവിൻ്റെയും അനുയായിയല്ലെന്നും ദൈവത്തിൽ നിന്ന് നേരിട്ട് പിറവി കൊണ്ട അവതാരമാണെന്നുമാണ് ഭോലെ ബാബ അവകാശപ്പെടുന്നത്.

അപകടം നടന്ന ഫുല്‍റായി ഗ്രാമത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മെയിന്‍പുരിയിലെ ആശ്രമത്തിലാണ് ഭോലെ ബാബ താമസിക്കുന്നത്. ഇയാള്‍ സംഘടിപ്പിച്ച മതപരിപാടിയില്‍ അനുവദിച്ചിരുന്ന ആളുകളുടെ എണ്ണം 80,000 ആയിരുന്നെങ്കിലും രണ്ടര ലക്ഷത്തിലധികം ആളുകള്‍ ചൊവ്വാഴ്ച നടന്ന പരിപാടിയിൽ പങ്കെടുത്തെന്നാണ് പൊലീസ് അറിയിച്ചത്.

പ്രാര്‍ത്ഥന ചടങ്ങ് അവസാനിച്ചതിന് പിന്നാലെ തിരിച്ചുപോകാനൊരുങ്ങിയ ഭോലെ ബാബയെ പിന്തുടരാന്‍ ശ്രമിച്ചവരാണ് മരണപ്പെട്ടതിൽ കൂടുതലും. ഇവരുടെ വിശ്വാസപ്രകാരം ഭോലെ ബാബ സഞ്ചരിച്ച പാതയിലെ മണ്ണ് ശേഖരിച്ച് വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാവി സുരക്ഷിതമെന്നാണ് പറയുന്നത്. ഇതിനുവേണ്ടി തിരക്കിനിടയില്‍ മണ്ണെടുക്കാന്‍  ശ്രമിച്ചവരുടെ മുകളിലേക്ക് പിറകില്‍ നിന്ന് വന്നവര്‍ വീഴുകയായിരുന്നു. തുടര്‍ന്നാണ് അപകടം ഉണ്ടായത്.

അപകടം നടന്നതിന് പിന്നാലെ ഭോലെ ബാബ ഒളിവിലാണെന്നും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ സംസ്ഥാനം വിടാന്‍ സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി.

പരിപാടി നടന്ന സദസില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ഒരൊറ്റ വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ആഴ്ചകളായി തുടരുന്ന കനത്ത ചൂടും അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി ആളുകൾക്കാണ് ​ഗുരുതരമായി പരിക്കേറ്റത്.

മതചടങ്ങില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. മതിയായ പൊലീസിന്റെ അഭാവം, ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം, കുടിവെള്ളം, ആംബുലന്‍സ്, ഡോക്ടര്‍മാര്‍ അടക്കമുള്ള സൗകര്യങ്ങളുടെ കുറവും ഉത്തര്‍പ്രദേശില്‍ ആഴ്ചകളായി തുടരുന്ന കനത്ത ചൂടും അപകടത്തിന്റെ തോത് കൂട്ടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlight: Constable to godman: The rise and fall of Bhole Baba