| Thursday, 2nd December 2021, 7:59 am

കോണ്‍ഗ്രസില്ലാതെ, ബി.ജെ.പിക്കെതിരെ തന്ത്രങ്ങള്‍ മെനഞ്ഞ് മമത; ശരദ് പവാറുമായി ചേര്‍ന്ന് പുതിയ നീക്കങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ കടുത്ത നിലപാടുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. കോണ്‍ഗ്രസില്ലെങ്കിലും പ്രതിപക്ഷ മുന്നണി ഉണ്ടാക്കുമെന്ന സൂചനയാണ് മമത മുന്നോട്ടുവെക്കുന്നത്.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മമത കോണ്‍ഗ്രസിനോടുള്ള തന്റെ അതൃപ്തി പ്രകടമാക്കിയത്.

കോണ്‍ഗ്രസിനെതിരെ മമത വിമര്‍ശനം നടത്തുകയും ചെയ്തു. യു.പി.എ എന്നുപറഞ്ഞാല്‍ എന്താണെന്നും ഇപ്പോള്‍ യു.പി.എ ഒന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

കോണ്‍ഗ്രസിന് ഒരു സാധ്യതയും ഇല്ലാതിരിക്കുമ്പോഴും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് പോരാടാത്തതുകൊണ്ട് ബി.ജെ.പി വളരുകയാണെന്നും മമത പറഞ്ഞു.

” നിലവിലുള്ള ഫാസിസത്തിനെതിരെ ആരും പോരാടാത്തതിനാല്‍ ഉറച്ച ബദല്‍ ഉണ്ടാക്കണം. ആര്‍ക്കും ഇത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. ആര്, ഏത് സ്ഥലത്ത് ശക്തനായാലും പോരാടണം. ശരദ് ജിയാണ് ഏറ്റവും മുതിര്‍ന്ന നേതാവ്, രാഷ്ട്രീയ മര്യാദയോടെയാണ് ഞാന്‍ ചര്‍ച്ചയ്ക്ക് വന്നത്,” അവര്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ തൃണമൂലിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും മമത ബാനര്‍ജി നേരത്തെ ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ‘നിര്‍ബന്ധമാണോ’ എന്നാണ് മമത ചോദിച്ചത്.

ബി.ജെ.പി ഇതര കക്ഷികളുമായി മമത നേരിട്ട് ചര്‍ച്ച നടത്തുന്നുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധ കക്ഷികളെ ഒന്നിപ്പിക്കുകയെന്നതാണ് മമതയുടെ ലക്ഷ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Congress-Trinamool conflict

We use cookies to give you the best possible experience. Learn more