| Thursday, 28th November 2019, 9:42 am

ബംഗാള്‍, ഉത്തരാഖണ്ഡ് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി ബംഗാള്‍ അധ്യക്ഷന്റെ മണ്ഡലത്തില്‍ ആദ്യ ലീഡ് കോണ്‍ഗ്രസിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത/ദെഹ്‌റാദൂണ്‍: ബംഗാള്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ബംഗാളിലെ ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് നടന്ന ഏക മണ്ഡലത്തില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. നവംബര്‍ 25-നാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഖരഗ്പുര്‍ സദര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചിത്തരഞ്ജന്‍ മണ്ഡലാണ് 544 വോട്ടുകള്‍ക്ക് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ദിലിപ് ഘോഷ് 2016-ല്‍ വിജയിച്ച മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ എം.പിയായ ശേഷം അദ്ദേഹം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി പ്രേം ചന്ദ്ര ഝായാണ്. ഏഴുവട്ടം കോണ്‍ഗ്രസിന്റെ ജ്ഞാന്‍ സിങ് സോഹന്‍പാല്‍ മണ്ഡലത്തില്‍ എം.എല്‍.എയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സി.പി.ഐ.എം പിന്തുണയോടെ കോണ്‍ഗ്രസിന്റെ ധിതാശ്രീ റോയ് മത്സരിക്കുന്ന ബംഗാളിലെ കാളിയാഗഞ്ചില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ദേബ് സിന്‍ഹ, ബി.ജെ.പി സ്ഥാനാര്‍ഥിയായി കമല്‍ ചന്ദ്ര സര്‍ക്കാര്‍ എന്നിവരാണു മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ മരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അതേസമയം ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഢില്‍ ബി.ജെ.പി സ്ഥാനാര്‍ഥി 88 വോട്ടിന് ലീഡ് ചെയ്യുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടിയും ഇത്തവണ ഇവിടെ മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയുണ്ട്. മൂന്നുവട്ടം എം.എല്‍.എയായ ബി.ജെ.പി മുന്‍ മന്ത്രി പ്രകാശ് പന്തിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിലേക്കു കാര്യങ്ങളെത്തിച്ചത്.

പന്തിന്റെ ഭാര്യ ചന്ദ്ര പന്താണ് ഇവിടെ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ അഞ്ജു ലുന്തിയാണ് പ്രധാന എതിര്‍സ്ഥാനാര്‍ഥി.

We use cookies to give you the best possible experience. Learn more