Kerala News
നന്മ മരം, ഭാര്യ പോലും വിലവെക്കാത്ത നീയൊക്കെയാണ് പാര്‍ട്ടിയുടെ ശാപം; ദിവ്യയോടുള്ള കലി ശബരിനാഥനോടും തീര്‍ത്ത് കോണ്‍ഗ്രസ് അനുയായികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 17, 01:37 pm
Thursday, 17th April 2025, 7:07 pm

കോഴിക്കോട്: എ.ഐ.എസ് ദിവ്യ എസ്. അയ്യരിന് പുറമെ മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥനെതിരെയും കോണ്‍ഗ്രസ് അനുയായികളുടെ അധിക്ഷേപം. കഴിഞ്ഞ ദിവസം സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കെ.കെ. രാഗേഷിനെ പ്രശംസിച്ചതിനെ തുടര്‍ന്ന് ദിവ്യ എസ്. അയ്യര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

ഇപ്പോള്‍ ദിവ്യയുടെ പങ്കാളി കൂടിയായ കെ.എസ്. ശബരിനാഥനെയും കോണ്‍ഗ്രസ് അനുയായികള്‍ പരസ്യമായി അധിക്ഷേപിക്കുകയാണ്. ഭാര്യയെ നിലയ്ക്ക് നിര്‍ത്തണം തുടങ്ങിയ പരാമര്‍ശങ്ങളിലൂടെയാണ് കോണ്‍ഗ്രസ് അനുയായികള്‍ അധിക്ഷേപം നടത്തുന്നത്.

ഇന്നലെയും ഇന്നുമായി ശബരിനാഥന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെയാണ് കോണ്‍ഗ്രസ് അനുയായികളുടെ അധിക്ഷേപം.

സ്വന്തം ഭാര്യ പോലും അഞ്ച് പൈസയുടെ വില തരാത്ത ഊള നിന്നെപ്പോലെയുള്ളവന്മാരാണ് ഈ പാര്‍ട്ടിയുടെ ശാപം, ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാണിക്കുന്ന രാഷ്ട്രീയ പക്വതയെങ്കിലും തുടര്‍ച്ചയായി സി.പി.ഐ.എമ്മിനെ പുകഴ്ത്തല്‍ നടത്തുന്ന താങ്കളുടെ ഭാര്യക്ക് കാണിച്ചു കൂടെ?, ഇവിടെ പറഞ്ഞത് വീട്ടില്‍ പോയ് അച്ചിയെ കാണുമ്പോള്‍ മാറ്റി പറയരുത്, ഐ.എ.എസ് മാഡത്തിനോട് പൊടിക്ക് ഒന്ന് അടങ്ങാന്‍ പറയണം, നന്മ മരം തുടങ്ങിയ കമന്റുകളാണ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഉയര്‍ന്നത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഭാരതീയ ദളിത് കോണ്‍ഗ്രസ് നടത്തിയ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തെന്ന് അറിയിച്ചുകൊണ്ട് ശബരിനാഥന്‍ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് അധിക്ഷേപം. പെസഹാ തിരുനാള്‍ ആശംസകള്‍ അറിയിച്ച് പങ്കുവെച്ച പോസ്റ്റിന് താഴെയും അധിക്ഷേപമുണ്ട്.

അതേസമയം ദിവ്യ എസ്. അയ്യരെ അനുകൂലിച്ചും കോണ്‍ഗ്രസ് നടത്തുന്ന സൈബര്‍ ആക്രമണം ഇനിയെങ്കിലും ശബരിനാഥന്‍ മനസിലാക്കണമെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രതികരിക്കുന്നുണ്ട്. സൈബര്‍ അധിക്ഷേപം പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വടകര എം.പി ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിലാണ് നടക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു.

‘കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആര്‍ കവചം’ എന്ന വാചകത്തോട് കൂടിയായിരുന്നു ദിവ്യ എസ്. അയ്യരുടെ പരാമര്‍ശം. തുടര്‍ന്ന് രാഗേഷിനെ പ്രശംസിച്ചുള്ള ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമാകുകയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദിവ്യക്കെതിരെ രംഗത്തെത്തിയിരുന്നു. ദിവ്യയുടെ പരാമര്‍ശം സദുദ്ദേശത്തോട് കൂടിയായിരുന്നുവെന്നും എന്നാല്‍ വീഴ്ച പറ്റിയെന്നും ശബരിനാഥനും പ്രതികരിച്ചിരുന്നു.

Content Highlight: Congress supporters take revenge on Divya and KS Sabarinadhan