മഹാരാഷ്ട്രയില്‍ ശിവസേനയെ തള്ളി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ്
national news
മഹാരാഷ്ട്രയില്‍ ശിവസേനയെ തള്ളി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 8:03 pm

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡിന്റതോണ് തീരുമാനം. ശിവസേനയുടെ രാഷ്ട്രീയവുമായി യോജിക്കാനാവില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

ബി.ജെ.പിയെ ഭരണത്തില്‍ നിന്നകറ്റാന്‍ ശിവസേനയെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശിവസേനയുമായി സഖ്യവും പുറത്തുനിന്നുള്ള പിന്തുണയും വേണ്ടാ എന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ശിവസേനയുമായി ഒരു ചര്‍ച്ചയും നടത്തില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. എന്‍.സി.പി ശിവസേനയുമായി സഖ്യമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് നിലപാട് കടുപ്പിച്ചതോടെയാണ് ബി.ജെ.പി ശിവസേനയുമായി ഇടഞ്ഞത്. മുഖ്യമന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.

അമിത് ഷാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ഉറപ്പ് തന്നിട്ടുണ്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറേ പറഞ്ഞിരുന്നു. മുന്‍ധാരണയില്‍ നിന്ന് ബി.ജെ.പി പിന്നോട്ട് പോയാല്‍ സര്‍ക്കാരുണ്ടാക്കാന്‍ വേറെ വഴി നോക്കുമെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. താനായിരിക്കും അഞ്ച് വര്‍ഷത്തെയും മുഖ്യമന്ത്രിയെന്നും ഫഡ്‌നാവിസ് അവകാശപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അഞ്ച് വര്‍ഷവും മഹാരാഷ്ട്ര ഭരിക്കുന്നത് ഞാനായിരക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശവുമില്ല. രണ്ടര വര്‍ഷത്തേക്കായി മുഖ്യമന്ത്രി സ്ഥാനം വിഭജിക്കുന്ന 50:50 ഫോര്‍മുല അംഗീകരിക്കാനാവില്ല’, ഫഡ്‌നാവിസ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഒരു 50:50 ചര്‍ച്ചയും വേണ്ടെന്നാണ് അമിത് ഷാ പറഞ്ഞത്. തങ്ങള്‍ക്ക് പ്ലാന്‍ ബിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ 50 വര്‍ഷത്തിനിടെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്.