| Tuesday, 24th January 2023, 4:15 pm

ശ്രീജിത്ത് പണിക്കര്‍ ആട്ടിന്‍ തോലിട്ട കുറുക്കന്‍; നട്ടെല്ല് നിവര്‍ത്തി രാഷ്ട്രീയം പറയാന്‍ തയ്യാറാകണം: ഷമ മുഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകനായി പ്രത്യക്ഷപ്പെടാറുള്ള ശ്രീജിത്ത് പണിക്കര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ശ്രീജിത്ത് പണിക്കര്‍ ആട്ടിന്‍ തോലിട്ട കുറുക്കനാണെന്നും അദ്ദേഹം മറഞ്ഞിരിക്കാതെ നട്ടെല്ല് നിവര്‍ത്തി രാഷ്ട്രീയം പറയുകയാണ് വേണ്ടതെന്നും ഷമ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ഷമയുടെ പ്രതികരണം.

‘ഒട്ടനേകം നാളുകളായി ആട്ടിന്‍ തോലിട്ട കുറുക്കന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു. കൃത്യമായ രാഷ്ട്രീയം ഉണ്ടായിട്ടും അദ്ദേഹം സംവാദകന്‍, വക്കീല്‍, നിരീക്ഷകന്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു.

ശ്രീജിത്ത് പണിക്കര്‍, താങ്കള്‍ ആട്ടിന്‍ തോലില്‍ മറഞ്ഞിരിക്കാതെ നട്ടെല്ല് നിവര്‍ത്തി രാഷ്ട്രീയം പറയൂ,’ എന്നാണ് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ജനം ടി.വിയില്‍ നടന്ന ഒരു സംവാദത്തില്‍ ശ്രജിത്തും ഷമയും പരസ്പരം വാക്വാദങ്ങളുണ്ടായിരുന്നു. ബി.ബി.സി ഡാക്യുമെന്ററിയുമായി ബിന്ധപ്പെട്ട ചര്‍ച്ചയില്‍ ഷമ മുഹമ്മദ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചും ശ്രീജിത്ത് പണിക്കര്‍ സംവാദകനായുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

എന്നാല്‍ ചര്‍ച്ചയിലുടനീളം മോദിയെ ന്യായീകരിക്കുന്ന സമീപനമാണ് ശ്രീജത്ത് സ്വീകരിച്ചത്. ഡോക്യുമെന്ററി വിലക്കിനെക്കുറിച്ചാണ് ഷമ സംസാരിച്ചത്. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വക്ക്വാദങ്ങള്‍ ഉണ്ടാവുകയായിരുന്നു.

ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകന്‍, സാമൂഹിക നിരീക്ഷകന്‍, സംവാദകന്‍ തുടങ്ങിയ വിശേഷണങ്ങളിലാണ് ശ്രീജിത്ത് പണിക്കര്‍ വരാറുള്ളത്. എന്നാല്‍ ഭൂരിഭാഗം ചര്‍ച്ചകളിലും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും അനുകൂലിച്ചാണ് രംഗത്തുവരാറ്. അവിടെയൊക്കെ താന്‍ ബി.ജെ.പിക്കാരനല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയല്ലെന്നുമാണ് ശ്രീജിത്ത് പറയാറുള്ളത്.

ജനം ടി.വിയെ കൂടാതെ എഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 തുടങ്ങിയ ഒട്ടുമിക്ക മലയാളം ചാനലുകളിലും ഇദ്ദേഹം ഇടക്കിടെ പ്രത്യക്ഷപ്പെടാണ്ട്. എന്നാല്‍ കൃത്യമായി കേന്ദ്ര സര്‍ക്കാര്‍ ബി.ജെ.പി അനുകൂല നലപാടുള്ള ഇദ്ദേഹത്തിനെതിരെ ഇതിന് മുമ്പും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ മീഡിയാ വണ്‍ ചാനല്‍ അദ്ദേഹത്തെ വലത് നിരീക്ഷകന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ വിയോജിച്ച് ചര്‍ച്ച ബഹിഷ്‌ക്കരിച്ചിരുന്നു.

വലത് നിരീക്ഷകന്‍ എന്ന വിശേഷണത്തോട് യോജിക്കാത്തത് കൊണ്ടാണ് താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ശ്രീജിത്ത് പണിക്കര്‍ അന്ന് പറഞ്ഞിരുന്നത്.

Content Highlight: Congress spokesperson Shama Mohammad criticizes Sreejith Panicker

We use cookies to give you the best possible experience. Learn more