| Saturday, 13th May 2023, 6:10 pm

ഇനിയെങ്കിലും ഇ.വി.എമ്മിനെ കുറ്റം പറയരുത്: കോണ്‍ഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാം: കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞടുപ്പ് വിധിക്ക് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ് ഇനിയെങ്കിലും ഇലക്ട്രോനിക് വോട്ടിങ് മെഷീനെ കുറ്റം പറയരുതെന്നും തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പ്രസ്താവനയിലൂടെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കര്‍ണാടകയിലെ ജനവിധി അംഗീകരിച്ച് ബി.ജെ.പി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ ഇ.വി.എമ്മിനെയും ഭരണാഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇനിയെങ്കിലും കോണ്‍ഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സീറ്റ് കുറഞ്ഞെങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് ഇത്തവണയും നിലനിര്‍ത്താനായി. എന്നാല്‍ ജെ.ഡി.എസിന് 18 ശതമാനം വോട്ട് ഉണ്ടായിരുന്നത് 13 ശതമാനമായി കൂപ്പുകുത്തി.

ജെ.ഡി.എസിന്റെയും എസ്.ഡി.പി.ഐയുടേയും വോട്ട് സമാഹരിക്കാനായത് കൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് ശതമാനം വോട്ട് വിഹിതം കൂടുതല്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചത്. മുസ്‌ലിം സംവരണവും പി.എഫ്.ഐ പ്രീണനവും ഉയര്‍ത്തിയാണ് ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗന്‍ഡ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചരണത്തെ പ്രതിരോധിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു. ഇനിയെങ്കിലും പി.എഫ്.ഐ അജണ്ട നടപ്പിലാക്കാതെ കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

അതേസമയം, കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇപ്പോഴത്തെ ലീഡ് നില: കോണ്‍ഗ്രസ്-137, ബിജെപി-64, ജെ.ഡി.എസ്-19.

Contenthighlight: Congress should not blame EVM anymore: K Surendran

We use cookies to give you the best possible experience. Learn more