| Monday, 8th June 2020, 12:56 pm

കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ഗുജറാത്ത് പൊലീസ്; എം.എല്‍.എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ തകൃതിയായ രാഷ്ട്രീയ നീക്കങ്ങള്‍. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഗുജറാത്ത് പൊലീസ്.

രാജ്‌കോട്ടിലെ നീല്‍സിറ്റി റിസോര്‍ട്ടിന്റെ ഉടമയ്ക്കും മാനേജര്‍ക്കും എതിരെയാണ് കേസ്. എം.എല്‍.എമാര്‍ക്ക് റിസോര്‍ട്ട് അനുവദിച്ചതില്‍ ഐ.പി.സി 188 ചുമത്തിയാണ് കേസ്. ലോക്ഡൗണ്‍ ലംഘനമാണ് ഇതെന്നും പൊലീസ് വാദിക്കുന്നു.

25 എം.എല്‍.എമാരെയാണ് കോണ്‍ഗ്രസ് ഞായറാഴ്ചയോടെ രാജസ്ഥാനിലേക്ക് മാറ്റിയത്. ശനിയാഴ്ച നാല് എം.എല്‍.എമാരെയും ഞായറാഴ്ച 21 എം.എല്‍.എമാരെയുമാണ് രാജസ്ഥാനില്‍ എത്തിച്ചത്.

മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെയാണ് കോണ്‍ഗ്രസ് പുതിയ നീക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.

മാര്‍ച്ചില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 65 ആയി ചുരുങ്ങി. നാല് രാജ്യസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

കോണ്‍ഗ്രസ് വക്താവ് കൂടിയായ ശക്തിസിങ് ഗോഹില്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി, എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ നീക്കങ്ങളോടെ ഒരാളെ മാത്രമേ വിജയിപ്പിക്കാനാവൂ എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്.

103 അംഗങ്ങളുള്ള ബി.ജെ.പിക്ക് രണ്ട് പേരെ കൂടിയാണ് രാജ്യസഭാ സീറ്റുറപ്പിക്കാന്‍ വേണ്ടത്. റമീള ഭാര, അഭയ് ഭരദ്വാജ്, നരഹരി അമിന്‍ എന്നിവരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍.

ജൂണ്‍ 19 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ നാല് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more