| Monday, 13th July 2020, 9:26 am

ഗെലോട്ട് സര്‍ക്കാരിന് 109 പേരുടെ പിന്തുണ, എണ്ണം ഇനിയും കൂടും; വിശ്വാസം കൈവിടാതെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: രാജസ്ഥാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ തിരക്കിട്ട യോഗങ്ങള്‍ ചേരവെ, അശോക് ഗെലോട്ട് സര്‍ക്കാരിന് 109 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പാര്‍ട്ടി. പുലര്‍ച്ചെ രണ്ടരയ്ക്ക് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ ദേശീയ നേതാക്കളായ സോണിയജിയുടെയും രാഹുല്‍ജിയുടെയും പിന്തുണയോടെയുള്ള രാജസ്ഥാന്‍ സര്‍ക്കാരിലാണ് പിന്തുണയും വിശ്വാസവുമെന്ന് വ്യക്തമാക്കി 109 എം.എല്‍.എമാര്‍ ഒപ്പുവെച്ച കത്ത് അശോക് ഗെലോട്ടിന് കൈമാറുകയാണ്’, സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞു. ഗെലോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അവിനാശ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

മറ്റ് ചില എം.എല്‍.എമാരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അവരും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചുള്ള കത്തില്‍ ഒപ്പുവെക്കാന്‍ തയ്യാറാണെന്നും അവിനാശ് പാണ്ഡെ പറഞ്ഞു.

സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം പ്രതിനിധി സംഘം ജയ്പൂരിലെത്തിയിട്ടുണ്ട്. രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ് മാക്കന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

രാജസ്ഥാനില്‍ ഇന്ന് നടക്കുന്ന നിയമസഭാംഗങ്ങളുടെ യോഗത്തില്‍ എം.എല്‍.എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാവിലെ 11മണിക്കാണ് യോഗം.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പൈലറ്റ് ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു. സോണിയയും രാഹുലും സച്ചിന്‍പൈലറ്റുമായും ചര്‍ച്ച നടത്തുമെന്നാണറിയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more