| Thursday, 13th June 2024, 10:34 am

രാജ്യസഭയില്‍ ഒരു സീറ്റ് ബലത്തില്‍ പ്രതിപക്ഷനേതൃസ്ഥാനം രക്ഷപ്പെടുത്തി കോണ്‍ഗ്രസ്; നഷ്ടപ്പെടുന്നത് കെ.സി. വേണുഗോപാലിന്റേതടക്കമുള്ള സീറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യസഭയില്‍ ഒരു സീറ്റിന്റെ ബലത്തില്‍ പ്രതിപക്ഷനേതൃസ്ഥാനം രക്ഷപ്പെടുത്തി കോണ്‍ഗ്രസ്. പ്രതിപക്ഷനേതൃസ്ഥാനം നിലനിർത്താൻ 25 സീറ്റ് വേണന്നിരിക്കെയാണ് കെ.സി. വേണുഗോപാലിന്റെ ഉള്‍പ്പെടെയുള്ള സീറ്റുകൾ രാജ്യസഭയില്‍ കോണ്‍ഗ്രസിന് നഷ്ടമാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് കെ.സി. വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് ഈ പ്രതിസന്ധി നേരിടുന്നത്.

ഉപരിസഭയിലെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കവെയാണ് കെ.സി. വേണുഗോപാല്‍ രാജസ്ഥാനിലെ രാജ്യസഭാ സീറ്റില്‍ നിന്ന് പിന്മാറുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് രാജസ്ഥാനില്‍ വിജയിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അനായാസമായ ഒന്നല്ല.

2022 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യസഭയിലെ ഏഴ് ബി.ജെ.പി എം.പിമാരും പ്രതിപക്ഷത്തെ മൂന്ന് എം.പിമാരുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ പത്ത് സീറ്റുകളിലും രാജ്യസഭാ സെക്രട്ടറിയേറ്റ് ഒഴിവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഒഴിവുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പക്കലുണ്ടായിരുന്ന സീറ്റുകള്‍ പിടിച്ചെടുത്താല്‍ രാജ്യസഭയില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തും.

2018 രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 200 സീറ്റുകളില്‍ 99ഉം കോണ്‍ഗ്രസ് നേടിയിരുന്നു. ബി.ജെ.പി 73 സീറ്റുകളും. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം, 2023 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 69 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ബി.ജെ.പി 115ലേക്കാണ് ഉയര്‍ന്നത്. പൊതുതെരഞ്ഞെടുപ്പിലും ഇന്ത്യാ സഖ്യത്തിന് രാജസ്ഥാനില്‍ അടിപതറിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വത്തിലാകും.

കെ.സി. വേണുഗോപാലിന് പുറമെ ഹരിയാനയില്‍ നിന്നുള്ള ദീപേന്ദര്‍ സിങ് ഹൂഡയും ബീഹാറില്‍ നിന്നുള്ള മികസ ഭാരതിയുമാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കെപ്പട്ട എം.പിമാര്‍. പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താന്‍ ആവശ്യമായുള്ള 25 സീറ്റ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ ഉണ്ടെന്നതില്‍ ആശ്വസിക്കാവുന്നതാണ്.

ഉപരിസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് 97 സീറ്റും പ്രതിപക്ഷത്തിന് 28 സീറ്റുമാണ് ഉള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് സീറ്റും നിഷ്‌കരുണം കൈവിടുകയാണെങ്കില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷസ്ഥാനം നഷ്ടമാകും.

അസം, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടും ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതവുമാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പിയൂഷ് ഗോയല്‍, ബിപ്ലബ് ദേബ്, ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, കാമാഖ്യ പ്രസാദ് താസ, സര്‍ബാനന്ദ സോനോവാള്‍, വിവേക് താക്കൂര്‍, ഉദയന്‍രാജെ ഭോന്‍സ്ലെ കുമാര്‍ ദേബ് എന്നീ ബി.ജെ.പി എം.പിമാരുടെ സീറ്റുകളിലാണ് നിലവില്‍ ഒഴിവുള്ളത്.

Content Highlight: Congress saved the position of Leader of Opposition by virtue of one seat in Rajya Sabha

We use cookies to give you the best possible experience. Learn more