| Saturday, 7th September 2019, 10:33 am

പ്രകാശ് അംബേദ്ക്കറുമായും രാജ്താക്കറെയുമായും സഖ്യമില്ലെന്ന് കോണ്‍ഗ്രസ്; മഹാരാഷ്ട്രയില്‍ പുതിയ സീറ്റ് ഫോര്‍മുല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്ക്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാതിയുമായോ രാജ് താക്കറെയുടെ നവനിര്‍മ്മാണ്‍ സേനയുമായോ സഖ്യമില്ലെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്താണ് സഖ്യമില്ലെന്ന കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജ്യോതിരാദിത്യ സിന്ധ്യയുമായി ദല്‍ഹിയില്‍വെച്ച് കൂടികാഴ്ച്ച നടത്തിയിരുന്നു. അതില്‍ വി.ബി.എയുമായോ എം.എന്‍.എസുമായോയുള്ള സഖ്യസാധ്യതകളെക്കുറിച്ച് ചര്‍ച്ചയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ഒരുമിച്ച് മത്സരിക്കും. മറ്റ് പ്രദേശിക പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും’ ബാലാസാഹേബ് തോറോത്ത് വ്യക്തമാക്കി.

288 നിയമസഭാ അംഗങ്ങളില്‍ 110 സീറ്റില്‍ കോണ്‍ഗ്രസും എന്‍.സി.പി 105 സീറ്റിലും ബാക്കി 73 സീറ്റിനെക്കുറിച്ച് പിന്നീട് അറിയിക്കുമെന്നും തോറോത്ത് വ്യക്തമാക്കി.

നേരത്തെ പ്രകാശ് അംബേദ്ക്കര്‍ കോണ്‍ഗ്രസിന് മുന്നില്‍ 50-50 സീറ്റ് ഫോര്‍മുല മുന്നോട്ട് വച്ചിരുന്നു. സഖ്യമില്ലെന്ന് അറിയിച്ചതോടെ ഇതും പൊളിയുകയാണ്.

വി.ബി.എയുടെ ഭാഗമായി തുടരില്ലെന്ന് ഉവൈസിയുടെ മജ്ല് ഇസ് ഇത്തിഹാദുല്‍ മുസ്ലിമീനും പ്രഖ്യാപിച്ചിരുന്നു. 288 അംഗ നിയമസഭയിലേക്ക് കേവലം എട്ടു സീറ്റുകള്‍ മാത്രം അനുവദിച്ചതാണ് ഉവൈസിയുടെ പാര്‍ട്ടിയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിട്ടുണ്ട്.

2018 മാര്‍ച്ചിലാണ് പ്രകാശ് അംബേദ്ക്കര്‍ വഞ്ചിത് ബഹുജന്‍ ആഘാതി രൂപീകരിക്കുന്നത്. ആദ്യം ബരിപ് ബഹുജന്‍ മഹാസംഘ് രൂപീകരിച്ച പ്രകാശ് അംബേദ്ക്കര്‍ പിന്നീട് വഞ്ചിത് ബഹുജന്‍ ആഘാതി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഇതിന് എ.ഐ.എം.ഐ.എം ഉള്‍പ്പെടെ നൂറോളം ചെറുസംഘടനകളുടെ പിന്തുണയുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more