| Friday, 24th March 2023, 2:52 pm

പി.എൻ.ബിയുടേയും നാട്ടുകാരുടേയും പണം കൊണ്ട് മുങ്ങിയത് നിങ്ങളുടെ സുഹൃത്താണ്; മോദിമാരെ വിമർശിച്ചത് എങ്ങനെ ഒ.ബി.സിക്കെതിരെയാകും; ജെ.പി നദ്ദയോട് ഖാർ​ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാഹുൽ ഗാന്ധിക്ക് ജാതീയ ചിന്താഗതിയെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പണവുമായി കടന്നത് മെഹുൽ ചോക്‌സിയും നീരവ് മോദിയും ലളിത് മോദിയുമാണ് അല്ലാതെ ഒ.ബി.സികളല്ലെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.

‘ജനങ്ങളിൽ നിന്നും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും പണവുമായി മുങ്ങിയത് ലളിത് മോദിയും, നീരവ് മോദിയും, മെഹുൽ ചോക്‌സിയുമാണ്. അല്ലാതെ ഒ.ബി.സികളല്ല. പിന്നെ എങ്ങനെയാണ് ഒ.ബി.സികൾ അവഹേളിക്കപ്പെടുന്നത്?

നിങ്ങളുടെ ‘ഉറ്റ സുഹൃത്ത്’ കാരണം എസ്.ബി.ഐക്കും എൽ.ഐ.സിക്കുമൊക്കെ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്.

ആദ്യം മോഷ്ടിക്കാൻ സഹായിക്കുന്നു, എന്നിട്ട് ഇപ്പോൾ ജാതി രാഷ്ട്രീയം പറയുന്നു,’ ഖാർഗെ പറഞ്ഞു. ഇത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒ.ബി.സി സമുദായങ്ങളെ കള്ളന്മാരോട് ഉപമിച്ചത് വഴി രാഹുൽ ഗാന്ധിയുടെ ജാതീയ ചിന്താഗതിയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായെന്നായിരുന്നു നദ്ദയുടെ വാദം. ‘ചൗക്കിദാർ ചോർ ഹേ’, റഫാൽ ഇടപാടിലെ അഴിമതികൾ തുടങ്ങി പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ നിലവാരമില്ലാത്തതാണെന്നും നദ്ദ കൂട്ടിച്ചേർത്തു.

‘ഒ.ബി.സി വിഭാഗങ്ങളെ കള്ളന്മാരോട് ഉപമിച്ചതിലൂടെ രാഹുൽ ഗാന്ധിയുടെ ജാതീയ ചിന്താഗതി എത്രത്തോളമാണെന്ന് വ്യക്തമായി. അദ്ദേഹത്തിന്റെ പുതിയ പരാമർശത്തിൽ അതിശയിക്കാൻ പാകത്തിന് ഒന്നുമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ രാഷ്ട്രീയ നിലവാരമില്ലാത്തവയാണ്.

നുണകളും, അപവാദങ്ങളും, വിദ്വേഷ പ്രചരണങ്ങളും രാഹുൽ ഗാന്ധിയുടെ അഭിവാജ്യഘടകങ്ങളാണ്. 2019ന് മുമ്പുള്ള കാലഘട്ടം നോക്കിയാൽ അന്ന് രാഹുൽ ഗാന്ധിയുടെ പ്രധാന വിഷയം റഫാൽ ആയിരുന്നു. എവിടെ പോയാലും റഫാലിനെക്കുറിച്ച് സംസാരിക്കും.

തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം എല്ലായിടത്തും പോയി റഫാലിനെ കുറിച്ച് സംസാരിച്ചിരുന്നു. അന്ന് ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തോട് ക്ഷമിച്ചില്ല. 2024ൽ രാഹുൽ ഗാന്ധിക്കുള്ള ശിക്ഷ പഴയതിനേക്കാൾ ഭയാനകമായിരിക്കും,’ നദ്ദ പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചെന്ന കേസിൽ രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. രണ്ട് വർഷം തടവിനാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ കോടതി ​രാഹുൽ ​ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസ് ഫയൽ ചെയ്തത്. രാജ്യത്തെ കള്ളന്മാർക്കൊക്കെ എന്തുകൊണ്ടാണ് മോദിയെന്ന സർനെയിം ഉള്ളതെന്നായിരുന്നു രാഹുൽ പറഞ്ഞത്. ലളിത് മോദിയെയും നീരവ് മോദിയെയും പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

Content Highlight: Congress President Mallikarjun Kharge slams JP Nadda over his remarks against Rahul gandhi

We use cookies to give you the best possible experience. Learn more