| Tuesday, 20th June 2023, 5:18 pm

എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ഞാനാവശ്യപ്പെട്ടപ്പോഴില്ലാത്ത പുകിലില്ലായിരുന്നു; ഇന്ന് കേരള സമൂഹം അതാഗ്രഹിക്കുന്നു: ഹൈബി ഈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എസ്.എഫ്.ഐയെ നിരോധിക്കണമെന്നത് ഇന്ന് കേരള പൊതുസമൂഹം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം.പി. ഹൈബി ഈഡന്‍. താനത് മുമ്പ് ലോക്‌സഭയല്‍ പറഞ്ഞപ്പോള്‍ ഇല്ലാത്ത പുകിലില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നും ഹൈബി ഈഡന്റെ പ്രതികരണം. സംഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എസ്.എഫ്.ഐയെ ബന്ധപ്പെടുത്തി
ഓരോ ദിവസവും പുറത്തുവരുന്ന കഥകള്‍ ഏറെ ഞെട്ടിപ്പിക്കുന്ന തരത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

‘കുറച്ച് നാളുകള്‍ക്ക് മുമ്പാണ് എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. അന്ന് എനിക്കെതിരെ ഇല്ലാത്ത പുകിലില്ലായിരുന്നു. ഇന്ന് കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം ആഗ്രഹിക്കുന്നതും ഇത് തന്നെയാണ്.
ഒരു വിദ്യാര്‍ഥി സംഘടന എങ്ങനെ ആയിരിക്കരുത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എസ്.എഫ്.ഐ. ഓരോ ദിവസവും പുറത്തുവരുന്ന കഥകള്‍ ഏറെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ്.

കുസാറ്റില്‍ പ്രിന്‍സിപ്പാളിന്റെ ക്യാബിനില്‍ വച്ചാണ് ഇന്ന് എസ്.എഫ്.ഐ അതിക്രൂരമായ മര്‍ദനം അഴിച്ചുവിട്ടത്. എസ്.എഫ്.ഐക്ക് വിദഗ്ധ ചികിത്സ നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്,’ ഹൈബി ഈഡന്‍ പറഞ്ഞു.

തിരുവനന്തപുരം ലോ കോളജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടാക്കാണിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എസ്.എഫ്.ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

അതേസമയം, കലോത്സവത്തിനിടെ നടന്ന അക്രമത്തിന്റെ തെളിവെടുപ്പിന് മൊഴി നല്‍കുന്നതിനിടെയാണ് കുസാറ്റില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റെന്നും പ്രിന്‍സിപ്പലിനെ തള്ളിയിട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Congress MP Hibi Eden  says that Kerala public today wants to ban SFI

We use cookies to give you the best possible experience. Learn more