'മുഹമ്മദ് സുബൈറിനെ സംഘപരിവാര്‍ വേട്ടയാടിയതിന് സമാനമായി അഖിലയെ പിണറായിയും': ടി. സദ്ദീഖ്
Kerala News
'മുഹമ്മദ് സുബൈറിനെ സംഘപരിവാര്‍ വേട്ടയാടിയതിന് സമാനമായി അഖിലയെ പിണറായിയും': ടി. സദ്ദീഖ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th June 2023, 5:31 pm

 

കൊച്ചി: മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് കേരള സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ടി. സിദ്ദീഖ്. അഖിലക്ക് ഒപ്പം നില്‍ക്കുക എന്നത് ഇന്ന് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ സംഘപരിവര്‍ വേട്ടയാടിയതിന് സമാനമായി അഖിലയെ പിണറായിയും വെട്ടയാടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മോദിയെ ഭയന്ന് അവര്‍ക്ക് വേണ്ടി കുഴലൂതുന്ന ഇന്ത്യയിലെ മാധ്യമങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യം മരണമടയുന്നതിനു ചരമഗീതം പാടുമ്പോള്‍ നിശബ്ദമായി നോക്കിനില്‍ക്കുന്നത് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ നോക്കി നില്‍ക്കാനാവില്ല.

ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ സുബൈര്‍ സംഘപരിവാറിന്റെ കള്ളങ്ങള്‍ ഓരോന്നായി പൊളിച്ചടുക്കിയപ്പോള്‍ പിടിച്ച് ജയിലിലിട്ടതിനു സമാനമാണു ഏഷ്യാനെറ്റിലെ അഖിലയെ പിണറായി വിജയന്‍ വേട്ടയാടുന്നത്.

ആള്‍ട്ട് ന്യൂസിലെ സുബൈറിന് വേണ്ടി ശബ്ദിച്ച ഇടതുപക്ഷം അഖിലക്കെതിരെ പിണറായി വിജയനു വേണ്ടി ഉറഞ്ഞ് തുള്ളുന്നതിനെയാണു ഫാസിസം എന്ന് പറയുന്നത്,’ ടി. സദ്ദീഖ് പറഞ്ഞു.

നിശബ്ദത കാരണം ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മേലെ കുതിര കയറാന്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകക്ക് എതിരെ അവര്‍ ചെയ്ത ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ കേസെടുക്കുന്നത് കണ്ട് നില്‍ക്കാനാവില്ല. ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നില്ലെങ്കില്‍ സമാനമായ രീതിയില്‍ പല പത്രപ്രവര്‍ത്തകര്‍ക്കും എതിരെ ഇതുപോലെ കേസെടുത്തേക്കാം.

യു.ഡി.എഫിന്റെ കാലത്ത് സി.പി.ഐ.എം അടക്കമുള്ള എല്‍.ഡി.എഫുകാര്‍ നിരന്തരം വ്യാജ ആരോപണങ്ങള്‍ പടച്ച് വിട്ടപ്പോള്‍ ആ വ്യാജ വാര്‍ത്തകള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ അത് പോലെ കൊടുത്തിട്ടുണ്ട്.

ഒടുവില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സി.ഡി എടുക്കാന്‍ കോയമ്പത്തൂരിലേക്ക് പോയി നാണം കെട്ട മാധ്യമപ്രവര്‍ത്തനവും നാം കണ്ടതാണ്. കോണ്‍ഗ്രസ് ഒരു മാധ്യമ പ്രവര്‍ത്തകനേയും മാധ്യമത്തേയും വേട്ടയാടിയില്ല എന്നോര്‍ക്കണം.

നമ്മുടെ നിശബ്ദത കാരണം ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മേലെ കുതിര കയറാന്‍ അനുവദിക്കാനാവില്ല. നമ്മള്‍ ഒറ്റക്കെട്ടായി ഈ അധികാര ദുര്‍വിനിയോഗത്തിനു എതിരെ പ്രതികരിച്ചേ മതിയാകൂ,’ ടി. സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress MLA T Siddique respond  case against the Asianet News reporter