| Friday, 17th December 2021, 8:17 am

'എങ്കില്‍ ബലാത്സംഗം ആസ്വദിക്കൂ'; കര്‍ണാടക നിയമസഭയില്‍ അതിരുവിട്ട പരാമര്‍ശം നടത്തി കോണ്‍ഗ്രസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക അസംബ്ലിയില്‍ അതിരുവിട്ട പരാമര്‍ശം നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സഭ തയ്യാറല്ലാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായിരുന്ന കെ.ആര്‍. രമേഷ് കുമാര്‍ വിവാദമായ പ്രസ്താവന നടത്തിയത്.

‘ഒരു ചൊല്ലുണ്ട്, ബലാത്സംഗം തടയാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ആസ്വദിക്കുക. ആ അവസ്ഥയിലാണ് നിങ്ങളിപ്പോള്‍,’ രമേഷ് കുമാര്‍ പറഞ്ഞു. സ്പീക്കര്‍ വിശ്വേശര ഹെഗ്‌ഡെ കഗേരിയോടും മറ്റ് ബി.ജെ.പി എം.എല്‍.എമാരോടുമായിട്ടായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

കര്‍ണാടകയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചെക്കെടുക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്പീക്കറോടാവശ്യപ്പെട്ടിരുന്നെങ്കിലും, അദ്ദേഹമതിന് അനുമതി നല്‍കിയിരുന്നില്ല. സഭയിലെ നിലവിലെ അവസ്ഥ ഞാന്‍ ആസ്വദിക്കുകയാണ് എന്നായിരുന്നു കഗേരി പറഞ്ഞത്.

‘എല്ലാവര്‍ക്കും സമയമനുവദിച്ചതല്ലേ, പിന്നെ എങ്ങനെയാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് എടുക്കുക. നിങ്ങള്‍ എന്ത് തീരുമാനിച്ചാലും ഞാന്‍ സമ്മതിക്കും. ഇപ്പോഴുള്ള സഭയിലെ അവസ്ഥ നമുക്കെല്ലാര്‍ക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാം എന്നാണ് ഞാന്‍ കരുതുന്നത്.

നിലവിലെ സംവിധാനത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയില്ല, എന്റെ ആശങ്ക സഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്,’ സ്പീക്കര്‍ വിശ്വേശര ഹെഗ്‌ഡെ കഗേരി പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിവാദമായ ഉപമ.

എന്നാല്‍, കോണ്‍ഗ്രസ് നേതാവിന്റെ ഉപമ സഭയില്‍ ചിരി പടര്‍ത്തുകയാണ് ചെയ്തത്.

സ്ത്രീകളോടുള്ള അക്രമം വളരെ കൂടുതലുള്ള സംസ്ഥാനമാണ് കര്‍ണാടക. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 1,168 ബലാത്സംഗ കേസുകളാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യാപ്പെടാത്ത നിരവധി കേസുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Congress MLA’s Outrageous Sexist Comment In Karnataka Assembly

We use cookies to give you the best possible experience. Learn more