| Monday, 8th November 2021, 10:28 am

ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവം; കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങുക. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കീഴടങ്ങലെന്നാണ് റിപ്പോര്‍ട്ട്.

പ്രതിഷേധ വിവാദത്തില്‍ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ പാളിയതോടെയാണ് നേതാക്കള്‍ കീഴടങ്ങുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ പരിഗണിക്കുന്നത്. കേസില്‍ മരട് സ്റ്റേഷനിലെത്തി കീഴടങ്ങുകയോ, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് പ്രതികളുള്ള കേസില്‍ ഇതിനോടകം രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

നേരത്തെ സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. തന്നെ അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ജോജു മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കാതിരുന്നതോടെ ജോജു കേസില്‍ കക്ഷി ചേര്‍ന്നു.

ഇതോടെയാണ് സമവായ സാധ്യത അടഞ്ഞത്. അതേസമയം, ഒത്തുതീര്‍പ്പിനു തയ്യാറായ ജോജു പിന്‍വാങ്ങിയതിനു പിന്നില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ഷിയാസ് ആരോപിച്ചിരുന്നു. ഇനി ജോജു മാപ്പ് പറയട്ടെയെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെയായിരുന്നു ജോജുവിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാക്കി ജനങ്ങളെ വലയ്ക്കുന്ന സമരത്തിനെതിരെ ജോജു ജോര്‍ജ് പരസ്യമായി രംഗത്തെത്തുകയും ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തകര്‍ക്കുകയായിരുന്നു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.

അതേസമയം, ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ചക്ര സ്തംഭന സമരം ആരംഭിക്കും. കൊച്ചിയിലെ സമരം മേനകാ ജംഗ്ഷനില്‍ രാവിലെ 11 മണിക്ക് ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും.

എന്നാല്‍ സമരത്തിന്റെ പേരില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് കെ.പി.സി.സി നിര്‍ദേശം നിലവിലുണ്ട്. അതനുസരിച്ചായിരിക്കും സമരം.

മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ല. റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കിയായിരിക്കും സമരം നടത്തുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: congress leaders surrender in joju george case

We use cookies to give you the best possible experience. Learn more