| Saturday, 12th September 2020, 5:24 pm

പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്കിടയിലും ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി കോണ്‍ഗ്രസ്; രാഹുല്‍ പറഞ്ഞത് തീര്‍ത്തും ന്യായമെന്ന് സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്. കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്‍ വാസ്തവമാണെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.

രാജ്യം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യവസായങ്ങള്‍ അടച്ചുപൂട്ടന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും സച്ചിന്‍ പറഞ്ഞു.
2.10 കോടി ആളുകള്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരുഭാഗത്ത് ജനങ്ങള്‍ക്ക് തൊഴിലും വേതനവും ഇല്ലാതാവുകയും മറുഭാഗത്ത് ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്യുകയാണെന്നും സച്ചിന്‍ പറഞ്ഞു. കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ന്യായമുള്ളതാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച കുത്തനെ താഴ്ത്തിയെന്നും കോടിക്കണക്കിന് തൊഴില്‍ നഷ്ടമാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്നും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് പാര്‍ട്ടിവിട്ട് പുറത്തുപോയത് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഉന്നത നേതൃത്വം മുന്‍കയ്യെടുത്ത് സച്ചിന്‍ പൈലറ്റിനെയും 18 എം.എല്‍.എമാരേയും തിരിച്ചെത്തിക്കുകയായിരുന്നു. സച്ചിന്‍ മുന്നോട്ടുവെച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇത് ചൂണ്ടിക്കാട്ടി സച്ചിന്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ ഉടന്‍തന്നെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്ന് സച്ചിന്‍ വിഷയം ചൂട്ടിക്കാട്ടി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ആരോഗ്യമന്ത്രി രഘു ശര്‍മയ്‌ക്കെതിരെയും മുന്‍ ഉപമുഖ്യമന്ത്രിയായിരുന്നു സച്ചിന്‍ പൈലിറ്റിനെ അനുകൂലിച്ചും മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയിരുന്നു.
പാര്‍ട്ടി ഓഫീസില്‍ അജയ് മാക്കന്റെ അധ്യക്ഷതയില്‍ നടന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് ഫീഡ്ബാക്ക് മീറ്റിംഗിന്റെ വേദിക്ക് പുറത്താണ് സംഭവം.

ഒരുമാസക്കാലത്തോളം രാജസ്ഥാന്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ സച്ചിന്‍ പൈലറ്റുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി പറഞ്ഞുതീര്‍ത്തതിനു പിന്നാലെ നടന്ന ഈ സംഭവം പുതിയ ആശങ്കള്‍ക്ക് വഴിയൊരുക്കിയിരുന്നു.

എന്നാല്‍ ബി.ജെ.പി സര്‍ക്കാരിനെതിരെയഉള്ള കോണ്‍ഗ്രസിന്റെ നീക്കത്തില്‍ പാര്‍ട്ടിക്കുള്ളിലെ പിണക്കങ്ങള്‍ മാറ്റി വെച്ച് ഒറ്റക്കെട്ടായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്നാണ് സച്ചിന്റെ നീക്കം സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more