| Monday, 8th August 2022, 1:02 pm

കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടിയില്‍; സി.പി.ഐ.എമ്മിനെതിരെ പരിഹാസവുമായി വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത വിവാദത്തില്‍ സി.പി.ഐ.എമ്മിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം.

കോഴിക്കോട് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സി.പി.ഐ.എം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ? എന്ന ചോദ്യമാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

അതേസമയം, കോഴിക്കോട് മേയര്‍ സംഘപരിവാര്‍ ബന്ധമുള്ള സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് വന്നത്. എന്നാല്‍ മേയറെ പിന്തുണച്ച് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

അതിനിടെ സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മേയര്‍ ബീനാ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.

താന്‍ അമ്മമാരുടെ പരിപാടിയിലാണ് പങ്കെടുത്തതെന്നും, ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷകസംഘടനയെന്ന് തോന്നിയിട്ടില്ലെന്നും മേയര്‍ വിവാദത്തില്‍ പ്രതികരിച്ചു.

തന്റെ മനസ്സില്‍ വര്‍ഗീയതയുടെ ഒരു കണികയുമില്ലെന്നും, പാര്‍ട്ടി പരിപാടിക്ക് പോകരുതെന്ന് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും മേയര്‍ വ്യക്തമാക്കി.

സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശവുമാണ് വിവാദത്തിലായത്.

കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേ ഇന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ മേയര്‍ നടത്തിയ പരാമര്‍ശം.

മേയര്‍ എന്ന നിലയിലാണ് ബീനാ ഫിലിപ്പ് പരിപാടിയില്‍ പങ്കെടുത്തത്. സിപി.ഐ.എം പരിപാടിയില്‍ പങ്കെടുക്കണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, സാംസ്‌കാരിക വേദികളില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ ഒരുമിച്ച് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ബി.ജെ.പി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ.സജീവന്‍ വിവാദത്തില്‍ പ്രതികരിച്ചത്.

നേരത്തെ തോട്ടത്തില്‍ രവീന്ദ്രന്‍ മേയറായിരുന്നപ്പോഴും സമാനമായ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും, വി.കെ.സജീവന്‍ പറഞ്ഞു.

ബീനാ ഫിലിപ്പ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് സി.പി.ഐ.എം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസും രംഗത്തെത്തി. സി.പി.ഐ.എം- ആര്‍.എസ്.എസ് ബന്ധം ശരി വെക്കുന്ന സംഭവമാണിതെന്നും സി.പി.ഐ.എം മേയര്‍ മോദി-യോഗി ഭക്തയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.

Content Highlight: Congress leader VT Balram’s Reaction on Kozhikode Mayor’s Controversy

We use cookies to give you the best possible experience. Learn more