| Thursday, 18th August 2022, 2:58 pm

'സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ല'; ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന മത്സ്യ തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. അവരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ പ്രശ്‌നപരിഹാരമുണ്ടാക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതായും പ്രതിപക്ഷ നേതാവ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും, മത്സ്യത്തൊഴിലാളികളുടെ സമരം വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കവാടം ഉപരോധിച്ചുള്ള ലത്തിന്‍ അതിരൂപതാ നേതൃത്വത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും രാപ്പകല്‍ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. ഓരോ ദിവസവും ഓരോ ഇടവകളില്‍ നിന്നുള്ളവരാണ് സമരപന്തലിലേക്ക് എത്തുന്നത്. ഇതേ മാതൃകയില്‍ 31ആം തീയതി വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ തുറമുഖത്തിന് മുന്നില്‍ സമരം നടത്തുന്നത്. ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മാണമെന്ന് തീരദേശവാസികള്‍ പറയുന്നു. തുറമുഖ നിര്‍മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് തീരദേശത്ത് ഏതാണ്ട് 500ഓളം വീടുകള്‍ കടലെടുത്തെന്നും സമരക്കാര്‍ ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് അടിസ്ഥാന ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ ഈ മാസം 22ന് മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ നല്‍കും. ഇന്ന് സമരപന്തല്‍ സന്ദര്‍ശിച്ചു.

ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന മത്സ്യ തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. അവരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ പ്രശ്‌ന പരിഹാരമുണ്ടാക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ല. മത്സ്യത്തൊഴിലാളികളുടെ സമരം വിജയം നേടും. അവര്‍ക്ക് ഹൃദ്യമായ അഭിവാദ്യങ്ങള്‍.

Content Highlight: Congress Leader VD Satheeshan’s Solidarity for Vizhinjam port strike

We use cookies to give you the best possible experience. Learn more