| Wednesday, 15th June 2022, 7:59 am

കെ. സുധാകരന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇ.പി. ജയരാജന്‍ തലയുടെ പിന്നിലൊന്ന് തടവും; ജയരാജന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ സുധാകരന്‍ തന്നെയെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 1995ല്‍ ഇ.പി. ജയരാജന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ കെ. സുധാകരന്‍ തന്നെയാണന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീര്‍. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ഷഫീര്‍ ഇക്കാര്യം പറഞ്ഞത്.

കെ. സുധാകരന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇ.പി. ജയരാജന്‍ കഴുത്തിന് പിന്നിലെ മുടിയൊന്ന് മാറ്റി തടവിക്കാണിച്ചു തരും എന്നായിരുന്നു ഷഫീറിന്റെ പരാമര്‍ശം.

മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് ഷഫീര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

‘ജയരാജാ എങ്ങനെയുണ്ട് കെ. സുധാകരന്‍ എന്ന് ചോദിച്ചാല്‍ പുറകിലൊന്ന് തടവിത്തരും, മുടിയൊന്ന് വകഞ്ഞ് തരും കേട്ടോ. കെ. സുധാകരനോട് കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞുതരും.

അത് ജെയ്ക്കിന് പറഞ്ഞാല്‍ മനസിലാവില്ല, ജയരാജന് പറഞ്ഞാല്‍ മനസിലാവും. കെ. സുധാകരനോട് കളിക്കാന്‍ പോയാല്‍ എങ്ങനെയിരിക്കുമെന്ന് ചോദിച്ചുനോക്ക് കോട്ടോ,’ ഷഫീര്‍ പറഞ്ഞു.

എന്നാല്‍ ഇതിന്റെ അര്‍ത്ഥമെന്താണെന്ന് ചര്‍ച്ച നയിച്ച അയ്യപ്പദാസ് ആവര്‍ത്തിച്ച് ചോദിക്കുമ്പോഴും ഏറെ ഊറ്റത്തോടെയാണ് ഷഫീര്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നത്. ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ആളെ അയച്ചത് കെ. സുധാകരന്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് തന്നെ പറയുന്നു എന്ന് സി.പി.ഐ.എം പ്രതിനിധിയായ ജെയ്ക്ക് സി. തോമസും പറയുന്നുണ്ട്.

അതേസമയം, വ്യാപകമായ വിമര്‍ശനമാണ് ബി.ആര്‍.എം ഷഫീറിന്റെ പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കെ. സുധാകരന്‍ തന്നെയാണ് ഇ.പി. ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന കാര്യം കോണ്‍ഗ്രസ് നേതാവ് തന്നെ സമ്മതിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.

1995 ഏപ്രില്‍ 12ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു മടങ്ങവെയാണ് രാജധാനി എക്‌സ്പ്രസില്‍ വെച്ച് അന്നത്തെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി. ജയരാജന് വെടിയേറ്റത്. ആന്ധ്രപ്രദേശിലെ ചിരാലയില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

വാഷ്‌ബേസിനു സമീപം മറഞ്ഞുനിന്നു ജയരാജനുനേരെ വെടിയുതിര്‍ത്ത വാടകഗുണ്ടകളായ പേട്ട ദിനേശനും കൂട്ടുപ്രതി വിക്രംചാലില്‍ ശശിയും അന്നു തന്നെ പിടിയിലായി.

ഇവരെ ചോദ്യം ചെയ്തതോടെ സംഭവത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞെങ്കിലും കേസന്വേഷിച്ച ചിരാല റെയില്‍വേ പൊലീസ് ഇതേക്കുറിച്ച് കാര്യമായ അന്വേഷണം നടത്തിയില്ല.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ കെ. സുധാകരന്റെയും ഇന്നു ജീവിച്ചിരിപ്പില്ലാത്ത മറ്റൊരു നേതാവിന്റെയും നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നും ഇവരാണ് തോക്കും തന്ന് തങ്ങളെ പറഞ്ഞുവിട്ടതെന്നും ദിനേശനും ശശിയും വെളിപ്പെടുത്തിയിരുന്നു.

ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് ചിരാല പൊലീസ് നടത്തിയ കള്ളക്കളി ബോധ്യമായതോടെ ഇ.പി. ജയരാജന്‍ തിരുവനന്തപുരം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.

കോടതി നിര്‍ദ്ദേശപ്രകാരം തമ്പാനൂര്‍ പൊലീസാണ് കൊലപാതക ശ്രമം, അതിനായുള്ള ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 307 റെഡ് വിത്ത് 120 ബി, 34 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് തിരുവനന്തപുരം എ.സി.പി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. സുധാകരന്‍, രാജീവന്‍, വിക്രംചാലില്‍ ശശി, പേട്ട ദിനേശന്‍ എന്നിവരടക്കം അഞ്ചു പേരാണ് പ്രതികള്‍. രണ്ടാംപ്രതി കുറ്റപത്രം സമര്‍പ്പിച്ച ശേഷവും നാലാംപ്രതി അന്വേഷണ കാലയളവിലും മരിച്ചു.

Content Highlight: Congress leader reveals that K Sudhakaran was behind the assassination attempt on EP Jayarajan

Latest Stories

We use cookies to give you the best possible experience. Learn more