| Sunday, 10th July 2022, 4:13 pm

വീണ്ടും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണം; കടുവക്കെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തില്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടിയെ കുറിച്ചുള്ള സംഭാഷണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിലായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ മാതാപിതാക്കളുടെ പാപത്തിന്റെ ഫലമാണ് എന്ന തരത്തിലുള്ള നായകന്റെ ഡയലോഗിനെതിരെ ശക്തമായ വിമര്‍ശനമാണ് വന്നത്.

ഡയലോഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുകയാണ്. ഒരുപക്ഷേ, ഭിന്നശേഷിക്കാരായ കുട്ടികളെ ഏറെ അടുത്തറിയാന്‍ സാധിച്ചതും അവരുടെ മാതാപിതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്നത് കൊണ്ടുമാകണം ഈ രംഗം ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയാതെ പോയതെന്ന് ചെന്നിത്തല പറഞ്ഞു.

ഹരിപ്പാട്ട് ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമായ കുട്ടികള്‍ക്ക് വേണ്ടി ‘സബര്‍മതി’ എന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തെറ്റിദ്ധാരണകള്‍ തിരുത്തിത്തന്നെ നമ്മള്‍ മുന്നോട്ടുപോകേണ്ടതുണ്ട് എന്ന് തനിക്ക് മനസിലായതും ഈ കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കും അവരുടെ അധ്യാപകര്‍ക്കുമൊപ്പം ചിലവിട്ട നിമിഷങ്ങളില്‍ നിന്നാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

സിനിമ എന്ന മാധ്യമം ഉപയോഗിച്ചുകൊണ്ട് വീണ്ടും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അടുത്തിടെ പുറത്തിറങ്ങിയ ‘കടുവ’ എന്ന സിനിമയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മാതാപിതാക്കള്‍ ചെയ്ത തെറ്റുകളുടെ കര്‍മഫലമാണ് അവരുടെ കുട്ടികള്‍ ഭിന്നശേഷിക്കാരാകുന്നത് എന്ന പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയില്‍ പങ്കുവെച്ചത് ഖേദകരമാണ്. ഒരുപക്ഷേ, ഭിന്നശേഷിക്കാരായ കുട്ടികളെ ഏറെ അടുത്തറിയാന്‍ സാധിച്ചതും അവരുടെ മാതാപിതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്നത് കൊണ്ടുമാകണം ഈ രംഗം ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയാതെ പോയത്.

എന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ എനിക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന നിമിഷങ്ങളുണ്ടാകുന്നത് ഈ കുഞ്ഞുങ്ങളുടെ മുഖത്ത് നിറഞ്ഞുനില്‍ക്കുന്ന ചിരിയാണ്. എന്റെ മണ്ഡലമായ ഹരിപ്പാട്ട് ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമായ കുട്ടികള്‍ക്ക് വേണ്ടി ‘സബര്‍മതി’ എന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ കുഞ്ഞുങ്ങളെ ചേര്‍ത്തുനിര്‍ത്താനും സബര്‍മതി നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു.

എന്റെ ജ്യേഷ്ഠതുല്യനായ ഒരാളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സബര്‍മതി സ്ഥാപിക്കപ്പെടുന്നത്. ഭിന്നശേഷിയുള്ള കുട്ടി വീട്ടിലുള്ളതിനാല്‍ സാമൂഹികജീവിതം നഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളില്‍ ഒരാളായിരുന്നു ഈ സുഹൃത്തും. തെറ്റിദ്ധാരണകള്‍ തിരുത്തിത്തന്നെ നമ്മള്‍ മുന്നോട്ടുപോകേണ്ടതുണ്ട് എന്ന് എനിക്ക് മനസിലായതും ഈ കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കൊപ്പം അവരുടെ അധ്യാപകര്‍ക്കുമൊപ്പം ചിലവിട്ട നിമിഷങ്ങളില്‍ നിന്നാണ്.

ചെറിയ പ്രായത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ബിഹേവിയറല്‍ പരിശീലനം നല്‍കാന്‍ കഴിയുന്ന ഒന്നാണ് ഓട്ടിസം. ദൈനംദിന കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍ക്ക് കഴിയും. സബര്‍മതിയില്‍ ഇത്തരം സമര്‍ത്ഥരായ അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളും കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങളും ഞാന്‍ നേരിട്ട് കാണുന്നതാണ്. മാതാപിതാക്കളെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അവരെ കൂടെ നിര്‍ത്തുകയാണ് വേണ്ടത്.

ഇനിയുമേറെക്കാര്യങ്ങളില്‍ നമുക്ക് പുരോഗമിക്കേണ്ടതുണ്ട്. പക്ഷേ, അങ്ങനെ പുരോഗമിക്കാന്‍ ഇനിയുമുള്ള, നവീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനിടയിലേക്ക് അവരെ ഏറ്റവുമധികം സ്വാധീനിക്കാന്‍ കഴിയുന്ന സിനിമ എന്ന മാധ്യമം ഉപയോഗിച്ചുകൊണ്ട് വീണ്ടും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണം.

ഭൂമിയുടെ അവകാശികളാണ് ആ കുഞ്ഞുങ്ങള്‍. അവരുടെ ആശയവിനിമയ രീതി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നമ്മുടെ തെറ്റാണ്. ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ട പരിപാലനവും സംരക്ഷണവും നല്‍കി ചേര്‍ത്തുപിടിക്കുകയും അവരുടെ മാതാപിതാക്കളില്‍ കൂടുതല്‍ ആത്മവിശ്വാസവും അറിവും പകര്‍ന്നുനല്‍കുകയുമാണ് നമ്മള്‍ ചെയ്യേണ്ടത്.

കലാമൂല്യത്തിനും സാമൂഹിക ആവിഷ്‌കാരത്തിനുമൊക്കെ ഒട്ടേറെ പ്രാധാന്യം നല്‍കിയ മേഖലയാണ് മലയാള സിനിമ. ജനപ്രിയതയ്‌ക്കൊപ്പം തന്നെ സമൂഹത്തെ ആഴത്തില്‍ ചിന്തിപ്പിക്കാനും മാറ്റങ്ങളിലേക്ക് നയിക്കാനും പലപ്പോഴും മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. തെറ്റുകള്‍ തിരുത്തിയും സ്വയം നവീകരിച്ചും മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള സിനിമാ മേഖല നമുക്ക് ഏറെ അഭിമാനവുമാണ്.
ഒരിക്കലും പ്രാകൃത ചിന്തകളെയും അന്ധവിശ്വാസങ്ങളെയും സമൂഹത്തിലേക്ക് അഴിച്ചുവിടാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടെ നമുക്ക് പ്രവര്‍ത്തിക്കാം. കൂടുതല്‍ പുരോഗമന ചിന്തകളുമായി, സമൂഹത്തെ നന്മയുടെയും തിരുത്തലിന്റെയും പാതയില്‍ നടത്താന്‍ മലയാള സിനിമയ്ക്ക് ഇനിയും കഴിയട്ടെ,’ രമേശ് ചെന്നിത്തല കുറിച്ചു.

Content Highlight: Congress leader Ramesh Chennithala  criticizing the dialogue in kaduva 

We use cookies to give you the best possible experience. Learn more