| Thursday, 16th January 2020, 11:06 pm

'ദവീന്ദര്‍ സിങിനെ സംരക്ഷിക്കുന്നതാരാണ്?'; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങ് പിടിയിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എന്തുകൊണ്ടാണ് സംഭവത്തില്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ദവീന്ദര്‍ സിങിനെതിരെ നടപടികള്‍ വേഗത്തിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.

എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എന്‍.എസ്.എയും ദവീന്ദര്‍ സിങിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും പുല്‍വാല ആക്രമണത്തില്‍ ദവീന്ദറിന്റെ പങ്കെന്താണെന്നും
ദവീന്ദര്‍ സിങ് എത്ര തീവ്രവാദികളെ സംരക്ഷിച്ചിട്ടുണ്ടെന്നും ആരാണ് ദവീന്ദറിനെ
സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

” ഇന്ത്യക്കാരുടെ രക്തം കൈകളില്‍ പുരണ്ട മൂന്ന് തീവ്രവാദികള്‍ക്കാണ് ദവീന്ദര്‍ സംരക്ഷണം നല്‍കിയത്. ദല്‍ഹിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്തു. ആറുമാസത്തിനകം അതിവേഗകോടതിയിലൂടെ ദവീന്ദര്‍ സിങിന്റെ വിചാരണ പൂര്‍ത്തിയാക്കണം.
കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഇന്ത്യക്കെതിരെ നടത്തിയ രാജ്യദ്രേഹത്തിന് സാധ്യമായ എറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണം”, രാഹുല്‍ ട്വീറ്റ് ചെയ്തു.

2013 ഫെബ്രുവരി 9ന് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു, അന്ന് കശ്മീര്‍ പൊലീസിലെ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥനായിരുന്ന ദവീന്ദര്‍ സിങാണ് തന്നെ കേസില്‍ കുരുക്കിയതെന്ന് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് അഫ്‌സുല്‍ ഗുരു 2004ല്‍ എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.

ജമ്മു-കശ്മീര്‍ ഹൈവേയിലൂടെ ദല്‍ഹിയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് ദവീന്ദര്‍ സിങ് തീവ്രവാദികളോടൊപ്പം പിടിയിലായത്. ശനിയാഴ്ച പിടിയിലാകുന്നതിന് മുന്‍പ് ദവീന്ദര്‍ സിങിന്റെ ഔദ്യോഗിക വസതിയിലാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച രാത്രി തങ്ങിയതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more