Advertisement
national news
പൊതുഗതാഗതത്തിനായുള്ള നീണ്ടവരിക്ക് കാരണം കൊവിഡ് നിയന്ത്രണങ്ങളല്ല; കാരണമറിയാന്‍ നാട്ടിലെ പെട്രോള്‍- ഡീസല്‍ വില നോക്കിയാല്‍ മതി: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 30, 07:47 am
Wednesday, 30th June 2021, 1:17 pm

ന്യൂദല്‍ഹി: രാജ്യത്ത് അനിയന്ത്രിതമായി വര്‍ധിക്കുന്ന ഇന്ധനവിലയെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പൊതുഗതാഗത മേഖലയില്‍ തിരക്ക് വര്‍ധിക്കുന്നതിന്റെ കാരണം കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമുള്ള പ്രതിസന്ധി മാത്രമല്ലെന്നും ഇന്ധന വില വര്‍ധനയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ പൊതുഗതാഗതത്തിനായുള്ള നീണ്ടവരിക്ക് കാരണം കൊവിഡ് നിയന്ത്രണങ്ങളാലുള്ള പ്രതിസന്ധി മാത്രമല്ല.

യഥാര്‍ഥ കാരണം അറിയാന്‍, നിങ്ങളുടെ നാട്ടിലെ പെട്രോള്‍- ഡീസലിന്റെ നിരക്ക് പരിശോധിച്ചാല്‍ മതി,’ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പറഞ്ഞു.

അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില കൂട്ടിയത്.മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത്.

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.11 രൂപയും ഡീസലിന് 94.54 രൂപയുമാണ്. ചെന്നൈയില്‍ വില യഥാക്രമം 99.80 രൂപ, 94.54 രൂപയാണ്. കൊല്‍ക്കത്തയില്‍ വില യഥാക്രമം 98.64 രൂപ, 92.03 രൂപ, ഡല്‍ഹി 98.81, 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.

ഇന്ധനവില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രധുമാന്‍ സിംഗ് തോമര്‍ രംഗത്തെത്തിയിരുന്നു.

മാര്‍ക്കറ്റുകളിലേക്ക് പോകുന്നവര്‍ സൈക്കിളില്‍ പോയാല്‍ പോരെ എന്നാണ് സിംഗ് തോമര്‍ ചോദിക്കുന്നത്. പച്ചക്കറി ചന്തകളിലേക്കുള്ള സൈക്കിള്‍ യാത്ര ആളുകളെ ആരോഗ്യവാന്മാരാക്കുമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Congress leader Rahul Gandhi has blamed rising fuel prices in the country