| Monday, 1st February 2021, 5:53 pm

പ്രസംഗത്തിനിടെ 'മോദി'യെന്ന് 15 തവണയാണ് ഉരുവിട്ടത്, 'കര്‍ഷകരെ' പരാമര്‍ശിച്ചത് വെറും 11 തവണ; ബജറ്റിനെതിരെ പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി; കേന്ദ്രബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. രാജ്യത്തെ മൊത്തത്തില്‍ താഴെയിറക്കിയ ഇതുപോലൊരു ബജറ്റ് ചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഇത്തരം ഒരു തരംതാഴ്ത്തല്‍ ബജറ്റ് ഇന്നുവരെ കണ്ടിട്ടില്ല.ബജറ്റിനിടെ 15 തവണ മോദിയെപ്പറ്റി പറഞ്ഞ മന്ത്രി( നിര്‍മ്മല സീതാരാമന്‍) കര്‍ഷകരെ പാടെ മറന്നു. 11 തവണ മാത്രമാണ് കര്‍ഷകരെ പരാമര്‍ശിച്ചത്’, ചിദംബരം പറഞ്ഞു.

കേന്ദ്രമവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷവിമര്‍ശനുമായി കോണ്‍ഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തിയിരുന്നു. സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്റേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

ബജറ്റ് അവതരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

കാര്‍ഷിക മേഖലയ്ക്ക് 75060 കോടി രൂപ നല്‍കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കര്‍ഷകരോട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. താങ്ങുവില നടപ്പുവര്‍ഷം ഇരട്ടിയാക്കി കൃഷി ചെലവിന്റെ 1.5 ഇരട്ടി ഉറപ്പാക്കുമെന്നും 16.5 ലക്ഷം കോടി കാര്‍ഷിക വായ്പ ഈ വര്‍ഷം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ട്. കാര്‍ഷിക ചന്തകളുടെ അടിസ്ഥാനവികസനത്തിന് സഹായം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 3500 കിലോമീറ്റര്‍ ദേശീയപാത വികസനം 3 ലക്ഷം കോടി ചെലവഴിച്ച് തമിഴ്നാട്ടില്‍ നടത്തുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം 65000 കോടി ചെലവഴിച്ച് കേരളത്തില്‍ നടപ്പാക്കും. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി കോറിഡോറിന് പ്രധാന്യം നല്‍കിയാണ് ചെയ്യുക.

675 കിലോമീറ്റര്‍ ദേശീയപാത വികസനം പശ്ചിമ ബംഗാളില്‍ 25000 കോടി ചെലവഴിച്ച് നടത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി രാജ്യത്ത് പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതിനായി ടാബുമായാണ് നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്.

എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കിയിരിക്കുന്നത്. കൊച്ചി മെട്രോയ്ക്കും ബജറ്റില്‍ തുക അനുവദിച്ചു. 11.5 കിലോമീറ്റര്‍ കൂടി മെട്രോ നീട്ടുമെന്നാണ് പ്രഖ്യാപനം. പശ്ചിമ ബംഗാളിലെ പ്രഖ്യാപനം വന്നപ്പോള്‍ ബി.ജെ.പി എം.പിമാര്‍ കയ്യടിച്ചാണ് സ്വാഗതം ചെയ്തത്.

ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 64180 കോടിയുടെ പാക്കേജാണ് ആരോഗ്യമേഖലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; P Chidhambaram Slams Union Budget

We use cookies to give you the best possible experience. Learn more