| Monday, 20th April 2020, 6:09 pm

പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണത്തിലെ ഭൂരിഭാഗം പ്രതികളും ബി.ജെ.പി അംഗങ്ങളെന്ന് കോണ്‍ഗ്രസ്; 'സംഭവം നടന്ന സ്ഥലം ബി.ജെ.പി കോട്ട'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണത്തിലെ ഭൂരിഭാഗം പ്രതികളും ബി.ജെ.പി അംഗങ്ങളാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം. സംഭവത്തില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബി.ജെ.പി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് ആരോപിച്ചു.

സംഭവം നടന്ന ഗ്രാമമായ ദിവാശി ഗഡ്ചിന്‍ചലേ ബി.ജെ.പി കോട്ടയാണ്. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി നേതാവാണ് ഗ്രാമതലവന്‍. ഇപ്പോളുള്ള അദ്ധ്യക്ഷനും ബി.ജെ.പിക്കാരന്‍ തന്നെ. ആള്‍ക്കൂട്ട ആക്രമണത്തിലെ ഭൂരിഭാഗം പ്രതികളും ബി.ജെ.പി അംഗങ്ങളാണെന്നും സച്ചിന്‍ സാവന്ത് ആരോപിച്ചു.

വര്‍ഗീയ സ്വഭാവമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിലും സംഭവത്തിലും ശക്തമായ അന്വേഷണം നടക്കണം. ആരാണ് അത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതാരെന്ന് അന്വേഷിക്കണം. സംഭവത്തെ വര്‍ഗീയവത്കരിച്ചുള്ള വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി അപമാനിതരാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.

‘നമ്മുടെ സമൂഹം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നതാണ് കാണുന്നത്’, സംഭവത്തില്‍ പ്രതികരിക്കവെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.

അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് 110 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more