| Thursday, 3rd June 2021, 6:10 pm

കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കില്ല; മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെന്ന് ഹൈക്കമാന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കുന്നതില്‍ തിടുക്കം കാണിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്. എല്ലാവരോടും കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ താരിഖ് അന്‍വറിന് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ക്ക് സമയമില്ലായിരുന്നുവെന്നും ഹൈക്കമാന്റ് പറഞ്ഞു.

എല്ലാ മുതിര്‍ന്ന നേതാക്കളോടും ചര്‍ച്ച ചെയ്യണമെന്നാണ് ഹൈക്കമാന്റിന്റെ നിര്‍ദേശം. കെ. സുധാകരനെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ചും നേതാക്കളുടെ അഭിപ്രായം തേടും. പാര്‍ട്ടിയെ എല്ലാ തലത്തിലും ശക്തിപ്പെടുത്തുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്റെ പേരാണ് ഇപ്പോഴും ആദ്യ പരിഗണനയില്‍ ഉള്ളത്. ഇക്കാര്യത്തില്‍ വൈകാതെ പ്രഖ്യാപനം വരും എന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ വന്നുകൊണ്ടിരുന്നത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ ആലോചന നടന്നിട്ടില്ല എന്ന കാര്യം പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് പ്രഖ്യാപനം നീട്ടാനുള്ള തീരുമാനം.

കെ. സുധാകരനൊപ്പം കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ഹൈക്കമാന്റിന്റെ മുന്നിലുള്ളത്.

തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെയും കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും മാറ്റണമെന്ന് പൊതുവായ ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവായി വി. ഡി. സതീശനെ നിയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress has no immediate announcement of KPCC president

We use cookies to give you the best possible experience. Learn more