| Wednesday, 28th February 2024, 3:55 pm

ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും; രാജിവാര്‍ത്ത നിഷേധിച്ച് സുഖ്‌വീന്ദര്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ താന്‍ ഹൈക്കമാന്‍ഡിന് മുന്നിൽ രാജി സമര്‍പ്പിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘താന്‍ രാജിവെച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. നിയമസഭയില്‍ ഞങ്ങള്‍ ഭൂരിപക്ഷം തെളിയിക്കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കും’, സുഖ്‌വീന്ദര്‍ സിങ് പറഞ്ഞു.

സുഖ്‌വീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സന്നദ്ധത അറിയച്ചെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും രംഗത്തെത്തി.

ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്. കോണ്‍ഗ്രസിന് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെ പാര്‍ട്ടിയുടെ 15 എം.എല്‍.എമാരെ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള ബി.ജെ.പിയുടെ 15 എം.എല്‍.എമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് പോയത് ഈ സസ്‌പെന്‍ഷനിലൂടെ മറികടക്കാന്‍ സാധിക്കുമെന്നത് കോണ്‍ഗ്രസിന് നിലവില്‍ ആശ്വാസം നല്‍കുന്ന കാര്യമാണ്.

കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ സസ്‌പെന്‍ഷനിലൂടെ മറികടക്കാന്‍ താത്കാലികമായി സാധിച്ചിട്ടുണ്ട്. ഇതിനിടെ, സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു. സര്‍ക്കാര്‍ എം.എല്‍.എമാരെ അവഗണിച്ചതാണ് അവരുടെ കൂറുമാറ്റത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് എം.എല്‍.എമാരോട് അനാദരവ് കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

Contant Highlight: ‘Congress Govt Will Complete Full Tenure’: Himachal CM Sukhvinder Singh refutes Resignation Reports

We use cookies to give you the best possible experience. Learn more