| Friday, 20th August 2021, 7:37 pm

ലിജുവിനെതിരായ വാര്‍ത്താസമ്മേളനം; ഇല്ലിക്കല്‍ കുഞ്ഞുമോനെ പുറത്താക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലി ഡി.സി.സി അധ്യക്ഷനതിരെ പരസ്യമായി പ്രതികരിച്ച ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. നേരത്തെ കുഞ്ഞുമോനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ലിജുവിനെതിരെ പരസ്യപ്രതികരണവുമായി കുഞ്ഞുമോന്‍ രംഗത്തെത്തി. ഇതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

നേതൃത്വത്തിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിന് അനിശ്ചിതകാലത്തേക്കാണ് കുഞ്ഞുമോനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ ഉന്നത നേതാവും ലിജുവും ചേര്‍ന്നായിരുന്നെന്നാണ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞത്.

ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ രഹസ്യ യോഗം ചേര്‍ന്നുവെന്നും വ്യാപകമായി പണം ഇറക്കിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി തടിയൂരിയെന്നും ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പറഞ്ഞു.

കോണ്‍ഗ്രസ് 73 സീറ്റില്‍ തോറ്റപ്പോള്‍ തനിക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും കുഞ്ഞുമോന്‍ കുറ്റപ്പെടുത്തി. നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാനായിരുന്നു ഇല്ലിക്കല്‍ കുഞ്ഞുമോന്‍. എം. ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു കുഞ്ഞുമോനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച ലിജുവിനെ തോല്‍പ്പിക്കാന്‍ ഫ്‌ളക്സ് ബോര്‍ഡടക്കം സ്ഥാപിച്ച് കുഞ്ഞുമോന്‍ സമാന്തര പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി ഡി.സി.സി സെക്രട്ടറി സഞ്ജീവ് ഭട്ട് അടക്കം നിരവധി പേര്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ഇല്ലിക്കല്‍ കുഞ്ഞുമോനോട് വിശദീകരണം ആവശ്യപ്പെട്ടു. കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണം തള്ളിയാണ് ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്.

മതന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടതെന്ന് കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

‘രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ഗുണമായത്. ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു നേതാവ് പോലും ഇന്ന് കോണ്‍ഗ്രസിലില്ല. കേരളം മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിന് എതിരായിരുന്നു. അതിന്റെ ഭാഗമായാണ് അമ്പലപ്പുഴ മണ്ഡലത്തിലെ പരാജയവും,’ ഇതായിരുന്നു കുഞ്ഞുമോന്‍ പാര്‍ട്ടിയ്ക്ക് നല്‍കിയ വിശദീകരണം.

അമ്പലപ്പുഴയില്‍ ലിജു മത്സരിച്ചത് ഒരു മുന്നൊരുക്കവും ഇല്ലാതെയാണ്. ജി. സുധാകരന്‍ മത്സരിക്കുന്നില്ലെന്ന് കേട്ടതോടെ ലിജു ചാടിപ്പുറപ്പെടുകയായിരുന്നുവെന്നും കുഞ്ഞുമോന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress Dismiss Illikkal Kunjumon M Liju

We use cookies to give you the best possible experience. Learn more