| Sunday, 14th June 2020, 10:38 am

രാജസ്ഥാനില്‍ രാജ്യസഭ ബി.ജെ.പിക്ക് പൊള്ളും, വിജയം കോണ്‍ഗ്രസിന് തന്നെയെന്ന് അവിനാഷ് പാണ്ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: രാജസ്ഥാനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ പ്രതീക്ഷ കൈവിടാതെ പാര്‍ട്ടി. രണ്ട് സീറ്റുകളിലേക്കും വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അവിനാഷ് പാണ്ഡെ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ കഴുത്ത് ഞെരുക്കുന്ന ബി.ജെ.പിക്ക് പരാജയമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, തങ്ങള്‍ അത്തരമൊരു ശ്രമം നടത്തിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ വാദം.

‘രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാ സീറ്റുകള്‍ നേടാനാവുമെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. മതിയായ അംഗബലവും സ്വതന്ത്രരുടെയും മറ്റ് പാര്‍ട്ടികളുടെയും പിന്തുണയും ഞങ്ങള്‍ക്കുണ്ട്. ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യയേക്കാള്‍ കൂടുതല്‍ ഞങ്ങളുടെ പക്കലുണ്ട്. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ഈ നഗ്നമായ ശ്രമത്തില്‍ ബിജെപിക്ക് കനത്ത തോല്‍വി നേരിടേണ്ടിവരും’, രാജസ്ഥാനിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതലയുള്ള പാണ്ഡെ പറഞ്ഞു.

കെ.സി വേണുഗോപാലും നീരജ് ഡങ്കിയുമാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍. നിയമസഭയിലെ അംഗസംഖ്യ വെച്ച് കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും ബി.ജെ.പിക്ക് ഒന്നും ഉറപ്പാണ്. എന്നാല്‍, ബി.ജെ.പി രണ്ടാം സ്ഥാനാര്‍ത്ഥിയെ ഇറക്കിയതോടെയാണ് രാജസ്ഥാനില്‍ പ്രതിസന്ധികള്‍ക്ക് തുടക്കമായത്. കുതിരക്കച്ചവടം നടത്തി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് ആരോപണം.

എം.എല്‍.എമാരെ ഒരുമിച്ച് നിര്‍ത്താന്‍ തര്‍ക്കങ്ങള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിനോപ്പം ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെത്തി സച്ചിന്‍ പൈലറ്റ് എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more