| Wednesday, 22nd May 2019, 11:06 pm

ഒഡിഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു; നില അതീവഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഒഡിഷയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു. അസ്‌ക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മനോജ് കുമാറിനാണ് വെടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെയും സഹപ്രവര്‍ത്തകനായ അനില്‍ കുമാര്‍ സ്വെയിനേയും ഉടന്‍ എം.കെ.സി.ജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്ന നിലയിലാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മനോജ് കുമാറിന്റെ കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്. സ്ഥിതി അതീവ ഗുരുതരമായ ഇദ്ദേഹത്തെ പിന്നീട് കട്ടക്കിലെ എസ്.സി.ബി ആശുപത്രിയിലെത്തിച്ചു.

അനില്‍കുമാറിന്റെ കൈയ്ക്കാണ് വെടിയേറ്റത്.

ബിര്‍ഹാംപൂരിലെ ഓക്‌സ്ഫര്‍ഡ് സ്‌കൂളിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയ ബൈക്കിലെത്തിയ ആറംഗസംഘമാണ് വെടിയുതിര്‍ത്തത്.

ആക്രമണം നടത്തി മടങ്ങുന്നതിനിടയില്‍ അക്രമിസംഘം സംഞ്ചരിച്ച ബൈക്ക് ഒരു കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും ബൈക്കും ഒരു തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനിലിനേയും മനോജിനേയും പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more