| Thursday, 31st December 2020, 10:03 am

പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ എന്തിനാണ് ഭയക്കുന്നത്?; കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രമേയത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം പാസാക്കുന്ന പ്രമേയത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രമേയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എം.എല്‍.എ കെ.സി ജോസഫ് ഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്.

‘കര്‍ഷക സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. അതേക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിക്കേണ്ടതല്ലേ. ആരെയാണ് ഭയക്കുന്നത്. ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി 35 ദിവസം കഴിഞ്ഞിട്ടും അവരെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിക്കാത്ത ഈ പ്രമേയം അപൂര്‍ണമാണ്.

ഈ പ്രമേയത്തിന് പകരം ഇവിടെ നിയമം കൊണ്ടുവരികയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്ന് കൃഷിമന്ത്രി പറഞ്ഞു. പക്ഷെ ആ സമിതിയെവിടെ.

ഓഡിനന്‍സിലൂടെ ഒറ്റ ദിവസം കൊണ്ട് മാധ്യമ മാരണ നിയമം പാസാക്കിയ നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ നിയമം പാസായി നൂറ് ദിവസം പിന്നിട്ടിട്ടും നിയമം ഉണ്ടാക്കാനായില്ലെന്നത് ലജ്ജാകരമാണ്.’ കെ.സി ജോസഫ് പറഞ്ഞു.

നിയമസഭാ സമ്മേളനത്തിന് ആദ്യം അനുമതി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടിയെയും ജോസഫ് വിമര്‍ശിച്ചു. ഗവര്‍ണറോട് മുഖ്യമന്ത്രി കൂടുതല്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. മൂന്ന് നിയമഭേദഗതികളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചൂകൂട്ടി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോര്‍പ്പറേറ്റ് അനുകൂല പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്താതിരുന്നാല്‍ ആ പ്രതിസന്ധി താങ്ങാന്‍ കേരളത്തിന് ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

”കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറ്റുകള്‍ക്ക് അനുകൂലമായി പാസാക്കിയെടുത്ത മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകരോഷം ഇരമ്പുന്നത്. 35 ദിവസത്തെ സമരത്തിനിടെ 32 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചില നിയമ നിര്‍മ്മാണങ്ങള്‍ അത് ബാധിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുമ്പോള്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അത് ഗൗരവമായി പരിഗണിക്കാന്‍ ബാധ്യതയുണ്ട്.’ പിണറായി വിജയന്‍ പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും ശക്തമായി അടിത്തറ കാര്‍ഷിക സമൂഹത്തിന്റെ കരുത്താണെന്ന് സ്പീക്കര്‍ പി ശ്രീരാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത സമരമാണ്. ഇന്ത്യയെന്ന ആശയത്തിന്റെ കരുത്തുറ്റ അടിത്തറയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് ഈ നിയമസഭ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress asks for amendment in Kerala Govt resolution to withdraw cenctre’s farm laws

We use cookies to give you the best possible experience. Learn more